ദില്ലി: പഹൽഗാം ഭീകരാക്രമണത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ദില്ലിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. തിരിച്ചടിക്ക് സമയവും സാഹചര്യവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്താക്കിയതിന് പിന്നാലെ സൈന്യം കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ്. പുരോഗതി കരസേന മേധാവി ഇന്നലെ പ്രധാനമന്ത്രിയോട് വിശദീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുനസംഘടിപ്പിച്ച ദേശീയ സുരക്ഷ സമിതിയുടെ ആദ്യ യോഗവും സൈനിക നീക്കം വിലയിരുത്തി. അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമുള്ള പാകിസ്ഥാന്‍റെ പ്രകോപനവും അലോക് ജോഷിയുടെ ആറംഗ സമിതി വിലയിരുത്തി.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിക്ക് സജ്ജമായി ഇന്ത്യന്‍ സേനകള്‍. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തികളിലും കരസേന കനത്ത ജാഗ്രതയിലാണ്. അറബിക്കടലില്‍ മിസൈല്‍ പരീക്ഷണമടക്കം അഭ്യാസപ്രകടനങ്ങളുമായി ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്ന് നാവിക സേനയും വ്യക്തമാക്കി. പോസ്റ്റല്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാനും, പാക് ഐപി അഡ്രസുള്ള വെബ്സൈറ്റുകള്‍ നിരോധിക്കാനും തീരുമാനിച്ച് പാകിസ്ഥാന് മേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. അതേസമയം, തിരിച്ചടി വൈകുന്നതില്‍ കേന്ദ്രസര‍്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചു.