ഡൽഹി: അവയവമാറ്റ ശസ്ത്രക്രിയക്കായി അവയവങ്ങൾ കൊണ്ടുപോകുന്നതിന് ആദ്യമായി മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. അവയവങ്ങളുമായി പോകുന്ന വിമാനങ്ങൾക്ക് ടേക്ക് ഓഫിനും ലാൻഡിങ്ങിനും മുൻഗണന നൽകുന്നതടക്കമുള്ള നിർദേശങ്ങളാണ് ഇതിലുള്ളത്. ഗതാഗതം കാര്യക്ഷമമാക്കുന്നതിലൂടെ അവയവമാറ്റം പരമാവധിയാക്കാനും കൈമാറ്റശസ്ത്രക്രിയകൾക്ക് കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകാനും കഴിയുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. വിമാനമാർഗം കൊണ്ടുപോകാൻ ടേക്ക് ഓഫിനും ലാൻഡിങ്ങിനും മുൻഗണനനൽകാൻ എയർ ട്രാഫിക് കൺട്രോളിനോട് വിമാനക്കമ്പനികൾക്ക് അഭ്യർഥിക്കാം. മുൻനിര സീറ്റുകളും നൽകാം. മെഡിക്കൽ ഉദ്യോഗസ്ഥർക്ക് വൈകി ചെക്ക്-ഇൻ ചെയ്യാം. ലക്ഷ്യസ്ഥാനത്തുള്ള വിമാനത്താവളത്തെ വിവരമറിയിക്കണം.
വിമാനത്തിൽ അവയവമുണ്ടെന്ന് ഫ്ളൈറ്റ് ക്യാപ്റ്റന് അറിയിപ്പും നൽകാം. അവയവം കൊണ്ടുപോകാൻ മെഡിക്കൽ ഉദ്യോഗസ്ഥരെ സഹായിക്കാൻ ട്രോളികൾ എയർലൈൻ ക്രൂ ക്രമീകരിക്കണം.ആംബുലൻസിന് റൺവേവരെ പോകാം. വിമാനത്താവള ഉദ്യോഗസ്ഥർ സൗകര്യം ഒരുക്കണം. അവയവം കൊണ്ടുപോകുന്നതിന് തടസ്സങ്ങളില്ലാത്ത ഹരിത ഇടനാഴി രൂപപ്പെടുത്താനും മേൽനോട്ടം വഹിക്കാൻ ഒരു പോലീസ് ഓഫീസറെ നോഡൽ ഓഫീസറായി നിയമിക്കാനും നിർദേശമുണ്ട്.