കൊച്ചി: ഹൈക്കോടതിയിൽ അസാധാരണ പ്രതിസന്ധി. ജഡ്ജി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ പ്രതിഷേധമുയർത്തിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. ഇന്നലെ കോടതിയിൽ ഹാജരായ വനിതാ അഭിഭാഷകയെ അപമാനിക്കുന്ന തരത്തിൽ ജസ്റ്റിസ് ബദറുദീൻ സംസാരിച്ചുവെന്നാണ് അഭിഭാഷകരുടെ ആരോപണം. ഇതിനെതിരെയാണ് ജസ്റ്റിസ് എ. ബദറുദീനെതിരെ അഭിഭാഷകർ പ്രതിഷേധിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് അഭിഭാഷക അസോസിയേഷൻ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും. ഈയിടെ അന്തരിച്ച അഭിഭാഷകൻ അലക്സ് എം.സ്കറിയയുടെ ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ സരിത തോമസ് ഇന്നലെ ജസ്റ്റിസ് ബദറുദീന്റെ 1ഡി കോടതിയിൽ ഹാജരായ സമയത്തുണ്ടായ സംഭവവികാസങ്ങളെ ചൊല്ലിയാണ് പ്രതിഷേധം. അലക്സിന്റെ കേസുകൾ ഏറ്റെടുത്തിട്ടുണ്ടെന്നും അത് പരിഗണിക്കുന്നതിന് കൂടുതൽ സമയം നൽകണമെന്നും സരിത ആവശ്യപ്പെട്ടു. എന്നാൽ അലക്സ് അന്തരിച്ചുവെന്ന് പറഞ്ഞ കാര്യം പോലും ശ്രദ്ധിക്കാതെ കേസിൽ വാദം നടത്താൻ ജസ്റ്റിസ് ബദറുദീൻ നിർബന്ധിച്ചു എന്നാണ് അഭിഭാഷകർ പറയുന്നത്. സരിതക്ക് കോടതിയിൽ കരയേണ്ടി വന്ന സാഹചര്യമുണ്ടായി എന്നും ഇവർ പറയുന്നു.
ഇതോടെയാണ് അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി ചേർന്ന് ജസ്റ്റിസ് ബദറുദീൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം ജഡ്ജിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ഉണ്ടായ ബുദ്ധിമുട്ടിന് ചേംബറിൽ വച്ച് മാപ്പു പറയാമെന്ന് ജസ്റ്റിസ് ബദറുദീൻ അറിയിച്ചതായി അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. എന്നാൽ സംഭവം ഉണ്ടായത് തുറന്ന കോടതിയിൽ ആയതിനാൽ അവിടെത്തന്നെ മാപ്പു പറയണം എന്നാണ് അസോസിയേഷന്റെ ആവശ്യം. അതുവരെ ജസ്റ്റിസ് ബദറുദീന്റെ കോടതിയിൽ ഹാജരാകില്ലെന്നും അസോസിയേഷൻ തീരുമാനിച്ചു. വിഷയത്തിൽ ചീഫ് ജസ്റ്റിസും ഇടപെട്ടു.