വാഷിംങ്ടൺ: ഇറാനുമായുള്ള ഉരസലിനിടെ യു.എസ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയ ദ്വീപിലെ ക്യാമ്പ് തണ്ടർ ബേയിൽ ആണവ ശേഷിയുള്ള ആറ് ബി-2 ബോംബർ വിമാനങ്ങൾ വിന്യസിച്ചതായി റിപ്പോർട്ട്. പ്ലാനറ്റ് ലാബ്‌സ് ഏജൻസി വിശകലനം ചെയ്ത ഉപഗ്രഹ ഫോട്ടോകളിൽ ആണ് കഴിഞ്ഞ ആഴ്ച മുതൽ ഡീഗോ ഗാർസിയയിൽ ബി-2 ബോംബറുകളുടെ സാന്നിധ്യം കണ്ടത്. ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് ടെഹ്‌റാനും വാഷിംങ്ടണും തമ്മിലുള്ള വാക്പോര് ചൂടുപിടിക്കാൻ തുടങ്ങിയതിനു പിന്നാലെയാണിത്. ആണവ വിഷയത്തിൽ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇക്ക് രണ്ട് മാസത്തെ അന്ത്യശാസനം നൽകിയിരുന്നു.
അതിനിടയിലാണ് ഇസ്രായേലും യു.എസും ഇറാനിയൻ സൈനിക ആസ്ഥാനങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന ആശങ്കയേറ്റുന്ന പുതിയ സൂചന. ജൂത രാഷ്ട്രം ഇറാനെ ആക്രമിക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. യെമനിലെ ഹൂതി വിമതരെ ലക്ഷ്യമിട്ട് യു.എസ് വ്യോമാക്രമണം തുടരുന്നതിനിടെയാണ് ബോംബർ വിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഹൂതികളെ ലക്ഷ്യം വെക്കാൻ ബി-2 മുമ്പ് ഉപയോഗിച്ചിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. മാർച്ച് 15 മുതൽ ഹൂതികൾക്കെതിരെ യു.എസ് 100ലധികം വ്യോമാക്രമണങ്ങൾ നടത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. അതേസമയം പ്രത്യാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായി ഹൂതി ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.