വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസ്സാക്കി യുഎസ് ജനപ്രതിനിധി സഭ. കുടിയേറ്റ വിരുദ്ധ നടപടികൾക്ക് വൻതുക വകയിരുത്തുന്ന ബില്ലിൽ ട്രംപ് ഇന്ന് ഒപ്പുവെക്കും. ആരോഗ്യ, ഭക്ഷ്യസുരക്ഷാ രംഗത്തെ വിഹിതം വെട്ടിക്കുറയ്ക്കുന്നതും ബില്ലിലുണ്ട്. ട്രംപിന്റെ സ്വപ്ന ബിൽ പാസ്സാക്കിയത് 214നെതിരെ 218 വോട്ടുകൾക്ക്. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭിന്നത മറികടന്നാണ് 214നെതിരെ 218 വോട്ട് നേടി ട്രംപ് തന്റെ സ്വപ്ന ബിൽ പാസാക്കിയെടുത്തത്. കുടിയേറ്റവിരുദ്ധ നടപടികൾക്ക് വൻതുക ചെലവിടാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. സാമൂഹിക ക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തിൽ 3 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കാനും ബില്ലിൽ നിർദേശിക്കുന്നു.
സൈനിക ചെലവ് വർദ്ധിപ്പിക്കുക, കൂട്ട നാടുകടത്തലിനും അതിർത്തി സുരക്ഷയ്ക്കും ധനസഹായം നൽകുക എന്നിവയാണ് ബില്ലിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. യുഎസ് കോൺഗ്രസും ബിൽ പാസ്സാക്കിയതിനെ വൈറ്റ് ഹൗസ് സ്വാഗതം ചെയ്തു. വിജയം, വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ യുഎസ് കോൺഗ്രസിൽ പാസായി, ഇനി പ്രസിഡന്റ് ട്രംപിന്റെ മേശയിലേക്ക്‘ എന്ന് വൈറ്റ് ഹൗസ് എക്സിൽ കുറിച്ചു. യു എസ് സെനറ്റിൽ ബില്ലിനെതിരെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ മൂന്ന് അംഗങ്ങൾ കൂറുമാറി വോട്ടു ചെയ്തിരുന്നു. ഇതോടെ വോട്ടെടുപ്പിൽ 50-50 എന്ന കണക്കിന് സമനിലയായി. തുടർന്ന് സെനറ്റ് അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അനുകൂലിച്ച് വോട്ടുചെയ്തതോടെയാണ് സെനറ്റിൽ ബിൽ പാസ്സായത്.