കൊല്ലം : അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് ഭർത്താവ് സൂരജ് മയങ്ങാനുള്ള മരുന്നു നൽകിയതായി അന്വേഷണസംഘം. ചോദ്യം ചെയ്യലിൽ സൂരജ് ഇക്കാര്യം സമ്മതിച്ചെങ്കിലും ഉത്രയുടെ ആന്തരീകാവയങ്ങളുടെ രാസപരിശോധന ഫലത്തിനായി അന്വേഷണസഘം കാത്തിരിക്കുയാണ്. കേസിൽ സൂരജിന്റെ കുടുംബാംഗങ്ങളെയും ഉടൻ ചോദ്യം ചെയ്തേക്കും
പാമ്പിനെ കടിപ്പിക്കുന്നതിന് മുമ്പായി ഉത്രയ്ക്ക് ഉറക്കഗുളിക പൊടിച്ചു നൽകിയതായി സൂരജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. സൂരജ് അടൂരിൽ ജോലി ചെയ്യുന്ന ഓഫിസ് പരിസരത്തെ മരുന്നുകടയിൽ നിന്നാണ് ഗുളിക വാങ്ങിയത്. പ്രതിയെ ഇന്നലെ ഇവിടെ എത്തിച്ച് തെളിവെടുത്തിരുന്നു. ആദ്യശ്രമത്തിൽ പാമ്പ് കടിയേറ്റപ്പോൾ ഉത്ര ഉണരുകയും നിലവിളിക്കുകയും ചെയ്തു. അതുകൊണ്ട് രണ്ടാം ശ്രമത്തിൽ കൂടുതൽ മയക്കു ഗുളിക നൽകുകയും ലക്ഷ്യം നിറവേറ്റുകയും ചെയ്തുവെന്നാണ് നിഗമനം.
ഇക്കാര്യങ്ങൾ ഉത്രയുടെ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലത്തിലൂടെ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. സൂരജിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും സുഹ്യത്തുക്കളെയും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
രണ്ടാം പ്രതി സുരേഷിനെ ഇന്നലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സുരേഷിന്റെ വീട്ടിൽ നിന്ന് വനം വകുപ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിയ പാമ്പിനെ വനത്തിൽ തുറന്നു വിട്ടു.