തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധയിൽ മന്ത്രിമാരെ ഉപയോഗിച്ച് മുഖ്യമന്ത്രി തെറ്റിധാരണ പരത്താൻ ശ്രമിക്കുന്നതായി കേന്ദ്ര മന്ത്രി വി മുരളീധരൻ. എല്ലാ തട്ടിപ്പുകളും നടത്തി ഒന്നുമറിയാത്തതുപോലെ നടിക്കുകയാണ് മുഖ്യമന്ത്രി. എം ശിവശങ്കരനെതിരായി അന്വേഷണം നടത്താൻ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി തയ്യാറായില്ല. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നതോടെ വലിയ വികസനം ഉണ്ടാകുമെന്നും വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി മുരളീധരൻ.
തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരനടക്കം നേരത്തേ ഉപവാസ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തിയിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടും, തിരുവനന്തപുരം വിമാനത്താവള കൈമാറ്റ വിഷയത്തിലും സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വലിയ വിമർശനങ്ങളാണ് ബി.ജെ.പി നേതാക്കൾ ഉന്നയിച്ചത്. തിരുവനന്തപുരത്തിന്റെ വികസനത്തെ തുരങ്കം വയ്ക്കുന്ന സമീപനമാണ് സി.പി.എമ്മും കോൺഗ്രസും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു.