മുംബൈ: മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് തീവണ്ടി വരുന്നു. മംഗളൂരു-ഗോവ വന്ദേഭാരതിനെയും 70 ശതമാനത്തോളം യാത്രക്കാരുമായി ഓടുന്ന മുംബൈ-ഗോവ വന്ദേഭാരതിനെയും ഒന്നിപ്പിച്ച് മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് ഓടിക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്. ഇത് സാധ്യമാകുന്നതോടെ മുംബൈയിൽനിന്ന് ഏകദേശം 12 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് മംഗളൂരുവിലെത്താം. യാത്രക്കാർ ഏറ്റവും കുറവുള്ള വന്ദേഭാരതുകളിൽ ഒന്നാണ് മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്നത്. 40 ശതമാനത്തിൽ കുറവ് യാത്രക്കാരുള്ള ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ ആലോചിച്ചിരുന്നെങ്കിലും കർണാടകയിലെ രാഷ്ട്രീയനേതാക്കളുടെ എതിർപ്പിനെത്തുടർന്ന് നടന്നില്ല.
ഏകദേശം നാലരമണിക്കൂറിനുള്ളിൽ ഈ വണ്ടി മംഗളൂരുവിൽനിന്ന് ഗോവയിലെത്തുന്നുണ്ട്. മുംബൈ-ഗോവ വന്ദേഭാരതിൽ തുടക്കത്തിൽ 90 ശതമാനത്തോളം യാത്രക്കാരുണ്ടായിരുന്നെങ്കിലും പിന്നീടത് കുറഞ്ഞു. നിലവിൽ 70 ശതമാനത്തോളം യാത്രക്കാരാണ് ഇതിലുള്ളത്. ഈ രണ്ടുവണ്ടിയും ഒന്നാക്കി മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് ഓടിക്കുന്നതോടെ യാത്രക്കാർ 100 ശതമാനത്തിലേക്ക് ഉയരുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. മുംബൈയിൽനിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും ഓടുന്ന മുഴുവൻ വണ്ടികളിലും 100 ശതമാനം യാത്രക്കാരുണ്ട്.
അതിനാൽ മുംബൈ-മംഗളൂരു വന്ദേഭാരതിലും യാത്രക്കാരെ കിട്ടുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. മുംബൈയിൽനിന്ന് രാവിലെ 5.25-നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.10-ന് ഗോവയിലെത്തും. ഈ വണ്ടിയെ വൈകിട്ട് ആറോടെ മംഗളൂരുവിലേക്കെത്തിക്കാനാണ് ആലോചന. മംഗളൂരുവിൽ നിന്ന് ഗോവയിലേക്കുള്ള വന്ദേഭാരത് പുറപ്പെടുന്നത് രാവിലെ 8.30-നാണ്. ഗോവയിൽ ഉച്ചയ്ക്ക് 1.10-ന് എത്തും. ഈ സമയക്രമം പാലിച്ചാൽ രാത്രി ഒൻപതോടെ മുംബൈയിൽ എത്തേണ്ടിവരും. ഈ സമയത്ത് മുംബൈയിലേക്ക് ഒട്ടേറെ ദീർഘദൂരവണ്ടികൾ വരുന്നതിനാൽ പ്ലാറ്റ്ഫോം ലഭ്യത പ്രശ്നമാകും. അതിനാൽ, മംഗളൂരുവിൽനിന്ന് മുംബൈയിലേക്കുള്ള വന്ദേഭാരതിന്റെ സമയം മാറ്റേണ്ടിവന്നേക്കുമെന്നാണ് മധ്യറെയിൽവേ പറയുന്നത്.