ചെന്നൈ : സിനിമാഗാനങ്ങളുടെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച് മികച്ച ഗാനങ്ങള്‍ ആസ്വാദകന് സമ്മാനിച്ച ഗായിക വാണി ജയറാമിന് വിട. സംഗീതലോകത്ത് അൻപത്തിരണ്ട് വർഷം തികഞ്ഞ വേളയിലാണ് 19 ഭാഷകളിലായി 10,000 ലധികം ഗാനങ്ങൾ ആലപിച്ച വാണിയുടെ വിയോഗം. തമിഴ്നാട്ടിലെ വെല്ലൂരിൽ ആണ് വാണി ജയറാം ജനിച്ചത്. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്.
എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരാണ് കർണാടക സംഗീതത്തിലെ ഗുരുക്കന്മാർ. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനാണ്. കുമാർഗന്ധർവ്വയുടെ പക്കൽ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഗന്ധർവ്വയുമൊത്ത് ‘രുണാനുബന്ധാച്യാ” എന്ന മറാത്തി യുഗ്മ ഗാനം ആലപിച്ചു.
1971-ല്‍ ‘ബോലേ രേ പപിഹരാ’ എന്ന ഗാനവുമായി ഹിന്ദി ചലച്ചിത്ര ലോകത്ത് തുടക്കംകുറിച്ച കലൈവാണി എന്ന വാണിജയറാം പിന്നെയങ്ങോട്ട് സംഗീതാസ്വാദകരുടെ സിരകളിൽ ശബ്ദ മാധുരിയുടെ ലഹരി പടർത്തി. ബോൽ രേ പപീഹര ആവേശപൂർവമാണ് ഇന്ത്യൻ ജനത ഏറ്റെടുത്തത്. ഹിന്ദി സിനിമയിലെ മികച്ച അർദ്ധശാസ്ത്രീയ ഗാനത്തിനുള്ള താൻസൻ സമ്മാൻ ഉൾപ്പെടെ നിരവധി ബഹുമതികൾ വാണിക്ക് നേടിക്കൊടുത്ത ആ ഗാനം 1972 ലെ ബിനാക്ക ഗീത് മാലയുടെ വാർഷിക പട്ടികയിലും ഇടം നേടി. ‘ഹം കോ മൻ കി ശക്തി ദേനാ’ എന്ന ഗാനം സ്കൂളുകളിൽ പ്രാർഥനാരൂപത്തിൽ ഇന്നും പ്രതിധ്വനിക്കുന്നു. ഒരിക്കൽ ഹൈദരാബാദിൽ വെച്ച് മൂവായിരത്തോളം കുട്ടികൾ ചേർന്നു ആ ഗാനം പാടുന്നത് വാണി കേട്ടുനിന്നിട്ടുണ്ട്.
അന്യ ഭാഷയിൽ നിന്ന് വന്ന് മലയാളിയുടെ സ്‌നേഹാദരങ്ങൾ ആവോളം ഏറ്റുവാങ്ങിയ ആദ്യകാല ഗായികമാരിൽ പ്രധാനിയാണ് വാണി ജയറാം. സലിൽ ചൗധരിക്ക് ശേഷം എം.എസ് വിശ്വനാഥൻ, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ, എ.ടി.ഉമ്മർ, കണ്ണൂർ രാജൻ, കെ.ജെ. ജോയ് ജോൺസൺ തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ സംഗീതസംവിധായകരുടെയെല്ലാം സംവിധാനത്തിൽ ഗാനം ആലപിക്കാനുള്ള ഭാഗ്യം വാണി ജയറാമിന് ലഭിച്ചു. 1975 മുതൽ ഒരു ദശകത്തോളം മലയാള സിനിമ ഗാനങ്ങൾ കൈയ്യടക്കിവാണത് വാണി ജയറാമും എസ്. ജാനകിയുമായിരുന്നു.
ആദ്യമായി സലിൽ ചൗധരിയുടെ ഈണത്തിൽ മലയാളത്തിൽ ഒരു പാട്ടു പാടാൻ കിട്ടിയ അവസരം ഏറ്റവും വലിയ ദൈവാനുഗ്രഹമാണെന്ന് വാണി ജയറാം പറഞ്ഞിട്ടുണ്ട്. ആഷാഢമാസം ആത്മാവിൽ മോഹം …. കടക്കണ്ണിലൊരു കടൽ കണ്ടു ….. തിരുവോണപ്പുലരിതൻ …. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി ….. നാടൻ പാട്ടിലെ മൈന ….. മറഞ്ഞിരുന്നാലും മനസിന്‍റെകണ്ണിൽ ….. ഏതോ ജന്മകല്പനയിൽ …. സീമന്തരേഖയിൽ, കരുണ ചെയ്യുവാൻ എന്തുതാമസം… മഞ്ചാടിക്കുന്നിൽ.. ഒന്നാനാംകുന്നിന്മേൽ… ധുംതനധും തനന ചിലങ്കേ.. മാമലയിലെ പൂമരം പൂത്ത നാൾ.. മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ.. പത്മതീർഥ കരയിൽ.. കിളിയേ കിളി കിളിയേ.. എന്റെ കൈയിൽ പൂത്തിരി… തുടങ്ങി ഒട്ടേറെ ഗാനങ്ങൾ വാണിയുടെ മധുരശബ്ദത്തിൽ മലയാളികളുടെ മനസിൽ പതിഞ്ഞവയാണ്.
നീണ്ട ഇടവേളക്ക് ശേഷം 1983 എന്ന ചിത്രത്തിന് ഗോപിസുന്ദറിന്‍റെ സംവിധാനത്തിൽ ‘ഓലഞ്ഞാലിക്കുരുവി…. എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വാണി മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. ഹിറ്റ് ചിത്രങ്ങളായ പുലിമുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പേ’, ആക്ഷൻ ഹീറോ ബിജുവിലെ ‘പൂക്കൾ പനിനീർ പൂക്കൾ’ എന്നിവയാണ് മലയാളത്തിൽ അവസാനമായി പാടിയ പാട്ടുകൾ.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.