കൊച്ചി : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശീതകാല സമയക്രമം 25 ന് നിലവില്‍ വരും. ഘട്ടംഘട്ടമായി ആഭ്യന്തര വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ മിക്ക വിമാനക്കമ്പനികളും കൂടുതല്‍ സീറ്റുകളിലേയ്ക്ക് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ നിലവിലുള്ള നിയന്ത്രിത മാതൃകയില്‍ തുടരും.
ഒക്ടോബര്‍ 25 മുതല്‍ മാര്‍ച്ച് 27 വരെയാണ് ആഭ്യന്തര ശീതകാല സര്‍വ്വീസിന്റെ കാലാവധി. നിലവില്‍ വിമാനക്കമ്പനികള്‍ക്ക് തങ്ങളുടെ ശേഷിയുടെ 60 ശതമാനം സര്‍വീസ് നടത്താനുള്ള അനുമതിയുണ്ട്. ശീതകാല സമയപ്പട്ടിക പ്രകാരം പ്രതിവാരം 230 ആഗമനങ്ങളും 230 പുറപ്പെടലുകളും കൊച്ചി വിമാനത്താവളത്തില്‍ നിന്നുണ്ടാകും. അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബൈ, മൈസൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേയ്ക്ക് നേരിട്ട് സര്‍വ്വീസുകളുണ്ട്. ഡല്‍ഹിയിലേയ്ക്ക് പ്രതിദിനം ശരാശരി ഒമ്പതും മുംബൈയിലേയ്ക്ക് അഞ്ചും ബാംഗ്ലൂരിലേയ്ക്ക് എട്ടും ചെന്നൈയിലേയ്ക്ക് നാലും സര്‍വീസുകളുണ്ടാകും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട് 0625 ന് കണ്ണൂരിലേയ്ക്ക് ഇന്‍ഡിഗോ വിമാനമുണ്ടാകും. ഗുവാഹതി, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും തിരിച്ചും കണക്ഷന്‍ സര്‍വ്വീസുകളുമുണ്ടാകും.
രാജ്യാന്തര സര്‍വീസുകള്‍ നിലവിലുള്ള ‘ എയര്‍ ബബിള്‍ ( നിശ്ചിത രാജ്യങ്ങളിലേയ്ക്ക് പ്രത്യേക ഉടമ്പടിയനുസരിച്ച് നടത്തുന്ന നേരിട്ടുള്ള സര്‍വീസുകള്‍)’ മാതൃക തുടരും. ഗള്‍ഫ് നഗരങ്ങള്‍ക്ക് പുറമെ ലണ്ടന്‍, മാലി, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് നിലവില്‍ കൊച്ചിയില്‍ നിന്ന് സര്‍വീസുള്ളത്. മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള വിസ നിയമങ്ങള്‍ക്കനുസൃതമായി യാത്രക്കാര്‍ക്ക് ഈ സര്‍വീസുകള്‍ പ്രയോജനപ്പെടുത്താം.
വിമാന സര്‍വ്വീസുകള്‍ വര്‍ധിക്കുന്നതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സിയാല്‍ അറിയിച്ചു. ടെര്‍മിനല്‍ കവാടം മുതല്‍ വിമാനത്തില്‍ കയറുംവരെയുള്ള എല്ലാ ഭാഗങ്ങളിലും നിരന്തരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ശുചിയാക്കല്‍ നടത്തുന്നുണ്ട്. സമ്പൂര്‍ണമായും കമ്പ്യൂട്ടർവത്ക്കരിച്ച സുരക്ഷാ പരിശോധനയും ബോര്‍ഡിങ് സംവിധാനങ്ങളും വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.