കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഡിവൈ.എസ്.പിയെ കുറ്റവിമുക്തനാക്കി വിജിലൻസ് കോടതി ഉത്തരവ്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ മുൻ കോട്ടയം ഡിവൈ.എസ്.പി ബിജു കെ സ്റ്റീഫനെതിരെയുള്ള തുടർനടപടികളാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി അവസാനിപ്പിച്ചത്. അന്വേഷണത്തിൽ കുറ്റം സ്ഥാപിക്കാനാവശ്യ ർമായ തെളിവുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ അനുവാദം തേടി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടാണ് സ്പെഷൽ ജഡ്ജി എൻ.വി. രാജു ഉത്തരവ് പുറപ്പെടുവിച്ചത്.
2016 ജൂലൈ മാസത്തിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിർദേശപ്രകാരമാണ് ബിജുവിനെതിരെ കേസ് എടുത്തത്. നാലുകെട്ട് മാതൃകയിൽ ആഢംബര ഭവനം പണിതു എന്നതായിരുന്നു പ്രധാന ആരോപണം. വീടും ഓഫീസും ഉൾപ്പെടെ നാലിടങ്ങളിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം വസ്തു, വാഹന വിൽപന സംബന്ധമായ 16 രേഖകൾ പിടിച്ചെടുത്തതായി അവകാശപ്പെട്ടു. തുടർന്ന് ബിജുവിനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തു.
എന്നാൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞെന്ന് ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. പിടിച്ചെടുത്ത വസ്തു സംബന്ധമായ രേഖകൾ പിതൃ സ്വത്തുമായി ബന്ധപ്പെട്ടവയായിരുന്നുവെന്നും വാഹന സംബന്ധമായ രേഖ ബിജുവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ വിൽപന കരാർ ആയിരുന്നുവെന്നും ബോധ്യപ്പെട്ടു. നാലുകെട്ട് മാതൃകയിൽ വീട് പണിതു എന്നത് ശരിയാണെങ്കിലും ഇതിനായി ബിജുവിന്റെയും ഭാര്യയുടെയും ഒരേക്കറോളം വരുന്ന പിതൃ സ്വത്തുക്കൾ വിൽപന നടത്തിയിരുന്നതായും 20 ലക്ഷം രൂപ ബാങ്ക് ലോൺ എടുത്തിരുന്നതായും വിദേശത്ത് ജോലി ചെയ്യുന്ന അടുത്ത ബന്ധുക്കളിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും കണ്ടെത്തി. ഇതിനെ തുടർന്നാണ് അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ സമീപിച്ചത്. എഫ്ഐആർ സമർപ്പിച്ച അതേ എസ്.പി തന്നെയാണ് തുടർ നടപടികൾ അവസാനിപ്പിക്കാൻ അനുമതി തേടിയത്.