തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ (ഒന്ന്) ടീമിന്. എസ് പി ജോൺ കുട്ടി അന്വേഷണം നടത്തും. വിജിലൻസ് ഡിജിപി യോഗേഷ് ഗുപ്തയ്ക്കാണ് മേൽനോട്ട ചുമതല. എം ആർ അജിത് കുമാറിനെ നേരിട്ട് ചോദ്യംചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ യോഗേഷ് ഗുപ്തയാകും കൈകാര്യം ചെയ്യുക. എസ്പി സുജിത്ത് ദാസിനെതിരായ വിജിലൻസ് അന്വേഷണവും ഇതേ ടീം തന്നെയാവും അന്വേഷിക്കുക. ഔദ്യോഗിക സ്വഭാവത്തോടെ അന്വേഷണം ഉടൻ തന്നെ ആരംഭിക്കുന്നു എന്നതാണ് പ്രധാനമായും എടുത്തുപറയേണ്ടത്.സംസ്ഥാനത്തിന്റെ ക്രമാസമാധാനപാലന ചുമതലയുള്ള ഒരു എഡിജിപിക്കെതിരെ ഒരേ സമയം രണ്ട് ഏജൻസികളുടെയും അന്വേഷണം നടക്കുന്നുവെന്നുള്ളത് തന്നെ നാണക്കേടാണ്.
അതേസമയം, എഡിജിപി യെക്കാൾ ഉയർന്ന റാങ്കിൽ വിജിലൻസിൽ ഉള്ള ഒരേയൊരു ഉദ്യോഗസ്ഥനാണ് ഡിജിപി യോഗേഷ് ഗുപ്ത. അതുകൊണ്ടാണ് അന്വേഷണത്തിൻ്റെ മേൽനോട്ടം വിജിലൻസ് മേധാവിയെ തന്നെ ഏൽപ്പിച്ചത്. ഡിജിപി ഷേഖ് ധർവേസ് സാഹിബിന്റെ ശിപാർശ പ്രകാരമാണ് തീരുമാനം. അനധികൃത സ്വത്ത് സമ്പാദനം, മരം മുറി, സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള 5 വിഷയങ്ങളാണ് വിജിലൻസിന്റെ അന്വേഷണ പരിധിയിൽ വരിക. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഒന്നാണ് അന്വേഷണം നടത്തുക. വിജിലൻസ് അന്വേഷണം വൈകിപ്പിച്ചത് പി ശശി എന്നാണ് പിവി അൻവറിൻ്റെ ആരോപണം. മുഖ്യമന്ത്രിയുടെ മുന്നിൽ ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട ഫയൽ വന്നതെന്നും പിവി അൻവർ പറഞ്ഞു. കുറ്റവാളികളെ ആരെയും സംരക്ഷിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. അന്വേഷണശേഷം കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മാത്രം എഡിജിപിയെ മാറ്റിയാൽ മതിയെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ശിപാര്‍ശ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് ഡിജിപിയുടെ ശിപാര്‍ശയില്‍ ആഭ്യന്തര വകുപ്പ് എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത്.