തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നിർമ്മാണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തി കാലാവസ്ഥ. തുറമുഖത്തിന്റെ നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ പ്രതികൂലമായത്. ഇതോടെ, രണ്ട് മാസത്തേക്ക് നിർമ്മാണ പ്രവർത്തനങ്ങൾ കരാർ കമ്പനി നിർത്തിവച്ചിരിക്കുകയാണ്. മൺസൂണിനോട് അനുബന്ധിച്ച് ഉയർന്ന തിരമാലകൾ രൂപപ്പെടുന്നതിനാൽ ഡജ്ജിംഗ് ഉൾപ്പെടെയുള്ള ജോലികളാണ് താൽക്കാലികമായി നിർത്തിയത്. വിഴിഞ്ഞം മേഖല ആഴം കൂടിയ പ്രദേശമായതിനാൽ സാധാരണ നിലയിൽ നിന്നും ഉയർന്ന തിരമാലയാണ് അനുഭവപ്പെടുന്നത്.
നിലവിൽ, ഒരു മദർഷിപ്പിന് മാത്രമാണ് കപ്പൽ അടുപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. അതേസമയം, പാറകൾ അടുക്കി പുലിമുട്ടുകൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് സൂചന. മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി ട്രെയിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തുറമുഖത്ത് എത്തിക്കേണ്ടതുണ്ട്. ഈ ഉപകരണങ്ങൾ ഓഗസ്റ്റോടെയാണ് ചൈനയിൽ നിന്നും എത്തുക. ഈ വർഷം സെപ്തംബറോടെ തുറമുഖത്തേക്ക് ആദ്യ കപ്പൽ വരുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.