തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിലെ പ്രധാന വെല്ലുവിളിയായ ബ്രേക്ക്‌വാട്ടറിന്റെ പണി പൂർത്തിയായി. കടലിൽ കല്ലിട്ട് തുറമുഖത്തിന്റെ ബെർത്തിനെ തിരമാലകളിൽനിന്ന് സംരക്ഷിക്കാനുള്ള നിർമിതിയാണ് ബ്രേക്ക്‌വാട്ടർ. 2950 മീറ്റർ ദൂരത്തിൽ നിർമിച്ച ബ്രേക്ക്‌വാട്ടറിനായി 70 ലക്ഷം ടൺ കരിങ്കല്ലാണ് കടലിൽ നിക്ഷേപിച്ചത്. കടലിൽ 14 മീറ്റർ മുതൽ 20 മീറ്റർ വരെ ആഴത്തിലാണ് കല്ലുകൾ നിക്ഷേപിച്ചത്. അടിത്തട്ടിൽ 100 മുതൽ 120 മീറ്റർ വരെ വിസ്തൃതിയിൽ കല്ലുകൾ അടുക്കി നിർമിച്ച് ഇതിന്റെ മുകൾത്തട്ടിൽ 10 മീറ്റർ വരെ വീതിയുണ്ടാകും. ത്രികോണാകൃതിയിൽ വലിയൊരു മതിൽപോലെ ബ്രേക്ക്‌വാട്ടർ തുറമുഖത്തിന് സംരക്ഷണകവചമൊരുക്കും. 2016-ലാണ് നിർമാണം ആരംഭിച്ചത്. എട്ടുവർഷത്തിനിടെ കാലാവസ്ഥാമാറ്റം ഉൾപ്പെടെ പല പ്രതിസന്ധികളും തരണം ചെയ്താണ് ഇപ്പോൾ പൂർത്തിയാക്കിയത്.
ആദ്യഘട്ടത്തിൽ ഓഖി ചുഴലിക്കാറ്റുൾപ്പെടെ നിർമാണത്തിന് തടസ്സമായി. ബ്രേക്ക് വാട്ടറിന്റെ കുറച്ചുഭാഗം നശിക്കുകയും ചെയ്തു. പിന്നീട് പാറലഭ്യതയായിരുന്നു പ്രശ്‌നം. കേരളത്തിലും തമിഴ്‌നാട്ടിലുമുൾപ്പെടെയുള്ള ക്വാറികളിൽനിന്ന് കല്ലെത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. 2021-22, 2022-23, 2023-24 കാലത്താണ് ബ്രേക്ക്‌വാട്ടർ നിർമാണത്തിന്റെ ഭൂരിഭാഗവും പൂർത്തിയാക്കിയത്. മൺസൂൺകാലത്ത് കടലിൽ പ്രതികൂല കാലാവസ്ഥയായതിനാൽ ഒക്‌ടോബർ മുതൽ ഏപ്രിൽ വരെയുള്ള ആറുമാസക്കാലമാണ് നിർമാണം സാധ്യമാവുക. മത്സ്യത്തൊഴിലാളികൾ നടത്തിയ സമരത്തെത്തുടർന്ന് 2022-23 കാലത്ത് 120 ദിവസം പണി മുടങ്ങിയിരുന്നു.