തിരുവനന്തപുരം: ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ് പക പോക്കലാണെന്ന് ഡിവൈെഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഗുജറാത്ത് കലാപം ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന്റെ പക പോക്കൽ ആണ് റെയ്ഡെന്നും ഇഡിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കേരള മുഖ്യമന്ത്രിയെയും ഭയപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സനോജ് പുനർജനി കേസിൽ തെളിവ് പുറത്തു വന്നിട്ടും വി ഡി സതീശനെതിരെ അന്വേഷണം നടത്തിയില്ലെന്നും ഇതിന് പിന്നിൽ ഒത്തുകളിയാണെന്നും ആരോപിച്ചു. കേരളത്തിലെ ജനങ്ങൾ ഇത്തരം ബജ്രംഗിമാരെ നേരിടും. ഇ ഡി കേന്ദ്രത്തിന്റെ വളർത്തുപട്ടിയാണ്.
ഇ ഡി ക്ക് വേണ്ടി സതീശൻ നിൽക്കുന്നത് വ്യക്തമാക്കുന്നത് സതീശൻ ആർഎസ്എസിന് പൂർണമായും കീഴ്പ്പെട്ടു എന്നതാണെന്നും അദ്ദേഹം വിമർശിച്ചു. സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്ഐ നേതാക്കൾ പ്രതികരിച്ചു. സുരേഷ് ഗോപി ഇപ്പോഴും സിനിമയിൽ നിന്ന് താഴേക്ക് വന്നിട്ടില്ല. സുരേഷ് ഗോപി തരം താഴ്ന്ന കാഴ്ചയാണ് കാണുന്നത്. അതിനെ പുച്ഛിച്ചു തള്ളണം. സുരേഷ് ഗോപി തുടർച്ചയായി മാധ്യമപ്രവർത്തകരോട് അങ്ങേയറ്റം മോശമായി സംസാരിക്കുന്നുവെന്നും ഇത് മാധ്യമങ്ങൾ തന്നെ കൈകാര്യം ചെയ്യണമെന്നും വിട്ടുവീഴ്ച ചെയ്യുന്ന മാധ്യമങ്ങൾ ഇക്കാര്യം ആലോചിക്കണമെന്നും വി കെ സനോജ് പറഞ്ഞു.