തിരുവല്ല : പാർലമെന്റില്‍ അവതരിപ്പിക്കുന്ന വഖഫ് നിയമ ഭേദഗതി മതേതരത്വത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് ആണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി). കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെ പൂർണമായും അനുകൂലിക്കുന്നുവെന്നും കെസിസി വ്യക്തമാക്കി. നിലവിലുള്ള നിയമം സ്വാഭാവിക നീതിക്കും ഭരണഘടന ഉറപ്പു നൽകുന്ന ഉന്നത മൂല്യങ്ങൾക്കും വിരുദ്ധമായിരുന്നു. രാജ്യത്തിന്‍റെ മതേതരത്വത്തിനും മനുഷ്യാവകാശ ദർശനത്തിനും വിരുദ്ധമായ നിലവിലെ നിയമത്തിലെ 40, 108 A മുതലായ സെക്ഷനുകള്‍ ഒഴിവാക്കുവാൻ ഉള്ള തീരുമാനം അഭിനന്ദനാർഹമാണ്. നിലവിലുള്ള നിയമത്തിലെ നാല്പതാം അനുഛേദപ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡിന് തോന്നിയാൽ നിലവിലുള്ള ഏത് നിയമത്തെയും മറികടന്ന് അത് സ്വന്തമാക്കുവാൻ കഴിയും.
ഈ ക്രൂരതയ്ക്ക് വിധേയരാകുന്ന ഇരകൾക്ക് കോടതിയെ സമീപിക്കുവാൻ അവകാശമില്ല. വഖഫ് ട്രൈബ്യൂണലിന്‍റെ മുൻപിൽ നീതിക്കായി കാത്തു കിടക്കണ്ട ഗതികേടിലേക്കാണ് അവർ വീഴുന്നത്. കയ്യേറ്റക്കാരന്റെ മുൻപിലേക്ക് തന്നെ നീതി യാചിച്ചു ചെല്ലേണ്ടി വരുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. മുനമ്പം പോലുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിന് നിരപരാധികളായ ജനങ്ങളുടെ കണ്ണീരൊപ്പുവാൻ ഭേദഗതി നിയമം അടിയന്തിരമായി പാസാക്കണമെന്നു കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും കെസിസി പ്രതികരിച്ചു. മതേതരത്വത്തിലും നീതിബോധത്തിലും വിശ്വസിക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുവാൻ തങ്ങളുടെ എംപിമാർക്ക് നിർദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായും കെസിസി പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് എന്നിവർ ആവശ്യപ്പെട്ടു.