കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ കടങ്ങൾ 15 ദിവസത്തിനകം എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കണമെന്ന് പാർലമെന്‍റിന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നിർദേശം. മത്സ്യബന്ധന മേഖലയിൽ ബാങ്കുകൾ നൽകുന്ന വായ്പാ തുക കുറവാണെന്നു വിലയിരുത്തിയ കമ്മിറ്റി മത്സ്യത്തൊഴിലാളികൾക്ക് വായ്പ നിഷേധിക്കാനോ കാലതാമസം വരുത്താനോ പാടില്ലെന്നും നിർദേശിച്ചു. മുദ്ര വായ്പ ലഭിച്ചവരുടെ പട്ടികയും സമൂഹത്തിൽ വരുത്തിയ ചലനവും സംബന്ധിച്ചു കേസ് സ്റ്റഡി നടത്തണം. മുദ്ര വായ്പ നൽകുന്നതിനു ദേശീയതലത്തിൽ ബാങ്കുകൾക്കു ക്വോട്ട നിശ്ചയിച്ചിട്ടുണ്ടെങ്കിലും പരിശോധിക്കാൻ മാർഗങ്ങളില്ല. വായ്പ അർഹതപ്പെട്ടവർക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നു ബാങ്കിങ് മേഖല യോഗത്തിൽ കമ്മിറ്റി ബാങ്കുകൾക്കു നിർദേശം നൽകി. തീരദേശ പരിപാലന നിയമത്തിൽ, സമാന സ്വഭാവമുള്ള പഞ്ചായത്തുകളെ തരംതിരിച്ചപ്പോഴുണ്ടായ വേർതിരിവ് അടിയന്തരമായി പരിഹരിക്കണമെന്നു പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട യോഗത്തിൽ കമ്മിറ്റി ആവശ്യപ്പെട്ടു. 2011 ലെ ജനസംഖ്യ അനുപാതത്തിനു പകരം നിലവിലെ ജനസംഖ്യയും പഞ്ചായത്തുകളുടെ മാറിയ നഗര സ്വഭാവവും കണക്കാക്കി ഒഴിവാക്കപ്പെട്ട പഞ്ചായത്തുകളെ കൂടി സിആർസെഡ് ഭേദഗതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം നടപടി സ്വീകരിക്കണം.
കേരളത്തിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന എറണാകുളം- അമ്പലപ്പുഴ തീരദേശ പാതയുടെ നിർമാണം വേഗത്തിലാക്കണമെന്നു റെയിൽവേയ്ക്കു നിർദേശം നൽകി. എറണാകുളം – കുമ്പളം – തുറവൂർ 23 കിലോമീറ്റർ ദൂരത്തെ സ്ഥലം ഏറ്റെടുക്കൽ നവംബർ അവസാനത്തോടെ പൂർത്തീകരിക്കാമെന്നു റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. യാത്രാക്ലേശം പരിഹരിക്കാൻ മെമു ട്രെയിനുകളിൽ ഉൾപ്പെടെ കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്നും പിഎസി ആവശ്യപ്പെട്ടു. കോച്ചുകൾക്കു ക്ഷാമമുണ്ടെന്നു ഉദ്യോഗസ്ഥർ അറിയിച്ചപ്പോൾ കൂടുതൽ കോച്ചുകൾ ലഭ്യമാക്കാൻ റെയിൽവേ ബോർഡിനു നിർദേശം നൽകാൻ കമ്മിറ്റി റെയിൽവേയോട് ആവശ്യപ്പെട്ടു.