തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇടിയോടുള്ള കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നെ് കേന്ദ്ര കാലാവാസ്ഥവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
അതെ സമയം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും കനത്ത മഴപെയ്യുകയാണ്. ശബരിഗിരിയുടെ വൃഷ്ഠിപ്രദേശങ്ങളിലും വനമേഖലയിലും അടക്കം പത്തനംതിട്ടയുടെ മലയോര പ്രദേശങ്ങളില്‍ ശനിയാഴ്ച വൈകീട്ട് ആരംഭിച്ച മഴയെത്തുടര്‍ന്ന് ആങ്ങമൂഴിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. പ്ലാപ്പള്ളി വനത്തിലും തേവര്‍മല വനമേഖലയിലും കുറുമ്ബന്‍മൂഴി മണക്കയത്തുമാണ് ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. മലവെള്ളപ്പാച്ചിലില്‍ കോട്ടമണ്‍പാറ ലക്ഷ്മീഭവനില്‍ സഞ്ജയെന്റ വീട്ടുമുറ്റത്ത് കിടന്ന കാര്‍ ഒഴുകിപ്പോയി. പുകപ്പുരയും ഷീറ്റുപുരയിലെ റബര്‍ റോളറും മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. പ്രളയ ഭീഷണി ഒഴിഞ്ഞ് ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പ് കാര്യമായി കുറഞ്ഞിരുന്നു. പമ്ബ ഡാമിെന്റ ഷട്ടറുകള്‍ അടച്ചു. കക്കിയിലെ ഷട്ടറുകള്‍ താഴ്ത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വീണ്ടും ശക്തമായ മഴയും ഉരുള്‍ പൊട്ടലും ഉണ്ടായത്. ശനിയാഴ്ച രാത്രിയും പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ പെയ്യുകയാണ്.
മുണ്ടക്കയത്ത് ആശങ്ക സൃഷ്ടിച്ച് മണിക്കൂറുകളോളം നീണ്ടുനിന്ന മഴയില്‍ വണ്ടന്‍പതാല്‍ ഭാഗത്ത് മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളംകയറി വ്യാപക നാശമുണ്ട്. ശനിയാഴ്ച വൈകീട്ട് നാലോടെ ആരംഭിച്ച മഴയാണ് മണിക്കൂറുകളോളം നീണ്ടത്. കൂപ്പുഭാഗത്ത് മല്ലപ്പള്ളി ലെയിനില്‍നിന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ കല്ലും മണ്ണും ഒഴുകിവന്ന് വന്‍ നാശം വിതച്ചു. മല്ലപ്പള്ളി കോളനി ഭാഗത്ത് ഉരുള്‍ പൊട്ടലുണ്ടായതായി പറയുന്നു.
ഇടുക്കി ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ശനിയാഴ്ച ഉച്ചയോടെയാണ് കനത്ത മഴ പെയ്തത്. തൊടുപുഴ നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളം പൊങ്ങി. വീടുകളിലും കടകളിലും വെള്ളം കയറി. പ്രധാന റോഡുകളിലടക്കം പലയിടങ്ങളിലും അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. തൊടുപുഴയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് വീടുകളില്‍നിന്ന് ആളുകളെ മാറ്റിയത്.