തൃശൂർ: ഗുരുവായൂരിൽ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം. 351 കല്യാണങ്ങളാണ് ഇന്ന് നടക്കുന്നത്. റെക്കോർഡ് കല്യാണത്തിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 6 മണ്ഡപങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പുലർച്ചെ നാലുമണി മുതൽ കല്യാണങ്ങൾ നടത്തും. ടോക്കൺ കൊടുത്താകും വധൂ വരന്മാരെ മണ്ഡപത്തിൽ കയറ്റുക. ദേവസ്വം സെക്യൂരിറ്റി ജീവനക്കാർക്ക് ഒപ്പം കൂടുതൽ പോലീസിനെ നിയോഗിക്കാനും തീരുമാനമുണ്ട്. റെക്കോർഡ് കല്യാണം നടക്കുന്നത് പ്രമാണിച്ച് ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഇന്ന് ഉണ്ടാകില്ല എന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. ചിങ്ങ മാസത്തിലെ ഏറ്റവും നല്ല മുഹൂർത്തമാണ് സെപ്റ്റംബർ 8 ന്. ഞായറാഴ്ച അവധിയും ഓണാഘോഷവും കൂടി ആകുന്നതോടെ ഗുരുപവനപുരി അക്ഷരാർത്ഥത്തിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത അവസ്ഥയിലാകും.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോഡ് വിവാഹങ്ങള്‍ നടക്കുന്ന ഞായറാഴ്ച ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താലികെട്ട് നടക്കുന്നതിന് തൊട്ടുമുമ്പ് വരെ ശീട്ടാക്കാന്‍ സൗകര്യമുള്ളതിനാല്‍ വിവാഹങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത്രയും വിവാഹങ്ങള്‍ നടക്കുന്ന ദിവസം ഭക്തര്‍ തിരക്കിലമര്‍ന്ന് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഇത് മുന്‍കൂട്ടി കണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഭക്തര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച് സഹകരിക്കണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു. പുലര്‍ച്ചെ നാല് മുതല്‍ താലികെട്ട് ആരംഭിക്കും. താലികെട്ടിനായി ആറ് മണ്ഡപങ്ങള്‍ സജ്ജമാക്കും. മണ്ഡപങ്ങളെല്ലാം ഒരു പോലെ അലങ്കരിക്കും.
താലികെട്ട് ചടങ്ങിന് കാര്‍മികത്വം വഹിക്കാന്‍ ആറ് കോയ്മമാരെ നിയോഗിക്കും. രണ്ട് മംഗളവാദ്യസംഘം ഉണ്ടാകും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക പന്തലിലെ കൗണ്ടറില്‍ നിന്ന് ടോക്കണ്‍ വാങ്ങണം. ടോക്കണ്‍ വാങ്ങിയാല്‍ പന്തലില്‍ വിശ്രമിക്കണം. താലികെട്ട് ചടങ്ങിന്റെ ഊഴമെത്തുമ്പോള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും.