കൊച്ചി : സമാനതകളില്ലാത്ത ദുരന്തങ്ങള്‍ പെയ്തിറങ്ങിയ 2018ലെ പ്രളയത്തിന് മുമ്പുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വിദഗ്ധര്‍. നിലവില്‍ വേനല്‍മഴ അവസാനിക്കാന്‍ ഇനിയും ഒരാഴ്ച കൂടിയുണ്ട്. അതിനിടെ ചുഴലിക്കാറ്റിന്റെ പിന്‍ബലത്തില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. ഇത് കൂടിയാകുമ്പോള്‍ ആശങ്കാജനകമാണ് അവസ്ഥ. 2018ല്‍ 380 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 522 മില്ലിമീറ്റര്‍ വേനല്‍മഴയാണ് ലഭിച്ചത്. അന്ന് 37 ശതമാനം മാത്രം കൂടുതല്‍ ലഭിച്ചിട്ടും കേരളം പ്രളയത്തില്‍ മുങ്ങി.
നിലവില്‍ നദികളും തോടുകളും തണ്ണീര്‍തടങ്ങളുമെല്ലാം ജലസമൃദ്ധമാണ്. ഡാമുകളെല്ലാം നിറഞ്ഞു. അടുത്ത കാലത്തായി ജൂണില്‍ ശരാശരി മഴ പെയ്താല്‍ പോലും പ്രളയസാധ്യത നിഴലിക്കാറുണ്ട്. അതിനാല്‍ മുന്‍കരുതല്‍ അത്യാവശ്യമാണ്.
മഴ കൂടുന്നതിനനുസരിച്ച് നടപടികള്‍ എടുക്കാന്‍ ശ്രമിച്ചാല്‍ 2018 ആവര്‍ത്തിക്കുമെന്നാണ് കാലാവസ്ഥ വ്യതിയാന ഗവേഷകരുടെ നിലപാട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ലഭിച്ച അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ ഡാമുകളിലെ അധിക ജലമടക്കം ഒഴുക്കിക്കളയേണ്ട സമയം അതിക്രമിച്ചു. ഒരാഴ്ചക്കുള്ളില്‍ മാത്രമേ അതിതീവ്ര മഴ പ്രവചിക്കാനാവു എന്നിരിക്കെ ചുരുങ്ങിയ സമയത്തിനകം ഒന്നും ചെയ്യാനാകാത്ത സാഹചര്യമാണുണ്ടാവുക. നടപടികള്‍ ഉടന്‍ സ്വീകരിച്ച് മണ്‍സൂണിനെ വരവേറ്റാല്‍ ഒരുപരിധിവരെ പ്രശ്നങ്ങള്‍ ഒഴിവാകും.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, സോയില്‍പൈപ്പിങ് സാധ്യത പ്രദേശങ്ങളിലെ ജനത്തെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ വേണം. ദുരന്തം വരുന്നതിന് മുമ്പേ ക്രിയാത്മക നടപടികള്‍ സ്വീകരിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിക്കാവണം. ശരാശരി മഴപോലും താങ്ങാനാവാത്ത നിലയിലാണ് കേരളമെങ്കിലും ജനവരിയിലും ടൗട്ടെ ചുഴലിക്കാറ്റിലും ലഭിച്ചതിന് സമാനം അതിതീവ്ര മഴ ലഭിച്ചാല്‍ മഹാപ്രളയത്തിനാവും കാതോര്‍ക്കുക.