തിരുവനന്തപുരം: കോടികള്‍ വില വരുന്ന തിമിംഗല ഛര്‍ദ്ദി കണ്ടെത്തി. വിപണിയില്‍ 28 കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദിയാണ് കണ്ടെത്തിയത്. വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയവര്‍ക്കാണ് അപൂര്‍വ്വമായ തിമിംഗല ഛര്‍ദ്ദി കിട്ടിയത്. മത്സ്യത്തൊഴിലാളികൾക്ക് കിട്ടിയ തിമിംഗലഛര്‍ദ്ദിക്ക് 28 കിലോ 400 ഗ്രാം തൂക്കം വരും. വിഴിഞ്ഞത്ത് നിന്ന് 32 കിലോമീറ്റര്‍ അകലെ കടലില്‍ ഒഴുകി നടക്കുകയായിരുന്ന നിലയിലാണ് തിമിംഗല ഛര്‍ദ്ദി കണ്ടെത്തിയത് എന്ന് മത്സ്യത്തൊഴിലാളികൾ മാധ്യമങ്ങളോട് പറഞ്ഞു. കടലിൽ തിമിംഗലം സാന്നിധ്യം ഉണ്ടാകുമ്പോൾ കിട്ടുന്ന അതേ മണമാണ് ബോട്ടിലേറ്റിയപ്പോൾ തിമിംഗലഛര്‍ദ്ദിക്കും ഉണ്ടായിരുന്നതെന്നും സംഘത്തിലുണ്ടായിരുന്ന ലോറൻസ് എന്ന മത്സ്യത്തൊഴിലാളി മാധ്യമങ്ങളോട് പറഞ്ഞു.
ഇതാദ്യമായാണ് തിമിംഗല ഛര്‍ദ്ദി കാണുന്നതെന്നും കണ്ടപ്പോൾ ഛര്‍ദ്ദി തന്നെയാണോ ഇതെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നുവെന്നും ലോറൻസ് പറഞ്ഞു. പിന്നീട് സംഭവം ബോട്ടിലേറ്റി കരയ്ക്ക് എത്തിക്കുകയും തിമിംഗലഛര്‍ദ്ദി തന്നെയെന്ന് ഉറപ്പാക്കിയ ശേഷം മല്‍സ്യത്തൊഴിലാളികള്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മുപ്പത് വര്‍ഷത്തിലേറെയായി താൻ മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നുണ്ടെന്നും എന്നാൽ തിമിംഗലങ്ങളെ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും തിമിംഗല ചര്‍ദ്ദി കാണുന്നത് ഇതാദ്യമായാണെന്നും ലോറൻസ് പറയുന്നു. കടലിൽ നിന്നും കരയ്ക്ക് എത്തിച്ച തിമിംഗല ഛര്‍ദ്ദി വിഴിഞ്ഞ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിഴിഞ്ഞത്ത് എത്തി തിമിംഗലഛര്‍ദ്ദി വിശദമായ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയി.