കുന്നന്താനം : ഭാവി വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഒരു തുണ്ടു ഭൂമി പോലും വിട്ടു നൽകാൻ കഴിയില്ലെന്ന് ദക്ഷിണ റെയിൽവേ ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിർദ്ദേശിച്ച സിൽവർ ലൈൻ പദ്ധതി സ്വയമേവ അസാധുവായിരിക്കുകയാണെന്നും ചാപിള്ളയായ ഈ പദ്ധതിക്കു അനുമതി നൽകണമെന്നാണ് സംസ്ഥാന സർക്കാർ ഇപ്പോൾ വീണ്ടും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. നിർദിഷ്ട പദ്ധതിയുടെ 532 കിലോമീറ്റർ ദൂരത്തിൽ 199 കിലോമീറ്റർ റെയിൽവേ ഭൂമിയിലൂടെ കടന്നു പോകുന്ന വിധമാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഭൂമി ലഭിക്കില്ല എന്ന് വന്നതോടെ പദ്ധതിയുടെ രൂപരേഖ തന്നെ അപ്രസക്തമായെന്നും എന്നിട്ടും അതിനുവേണ്ടി വാദിക്കുന്നത് എന്തെങ്കിലും ഒരു അനുമതിയുടെ പേരിൽ വിദേശ വായ്പ തരപ്പെടുത്തുകയെന്ന ഗൂഢ ലക്ഷ്യം വെച്ചാണെന്നും ഈ ഭ്രാന്തൻ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും പുതുശ്ശേരി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിക്കെതിരെ കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി റീത്തു പള്ളി ജംഗ്ഷനിൽ സ്ഥിരം സമരപ്പന്തൽ തീർത്ത് നടത്തിവരുന്ന സമരത്തിന്റെ 800 ദിവസമായ ഇന്ന് നടന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം പദ്ധതികൾ നടപ്പിലാക്കുമ്പോൾ പരിസ്ഥിതി ആഘാത പഠനം മുൻകൂട്ടി നടത്തുകയും ഇരകൾക്ക് നോട്ടീസ് നൽകി അവരുടെ അഭിപ്രായം ആരായുകയും ചെയ്ത ശേഷം മാത്രമേ നടപടികളാകാവൂ എന്ന് സുപ്രീംകോടതി വ്യക്തമായിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ഒന്നും ചെയ്യാത്ത ഈ പദ്ധതിയുമായി ഒരടി മുന്നോട്ടു പോകാനാവില്ലെന്ന് വ്യക്തമാണ്. എന്നിട്ടും പോലീസിനെ മുന്നിൽ നിർത്തി മഞ്ഞക്കുറ്റി സ്ഥാപിച്ചു സർക്കാർ തന്നെ നടത്തിയ നിയമവിരുദ്ധ നടപടിയെ പ്രതിരോധിച്ച ഭൂഉടമകളുടെ പേരിൽ എടുത്ത കേസ് പിൻവലിക്കാൻ പോലും സർക്കാർ തയ്യാറാവാത്തത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പുതുശ്ശേരി പറഞ്ഞു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. കുഞ്ഞു കോശി പോൾ, വി. ജെ. ലാലി, മിനി കെ. ഫിലിപ്പ്, മുരുകേഷ് നടക്കൽ, ബാബു കുരീത്ര, ജസ്റ്റിൻ ബ്രൂസ്, സൈനാ തോമസ്, ഷിനോ ഓലിക്കര, ജിജി ഇയ്യാലിൽ, രതീഷ് രാജൻ, ജോർജ്കുട്ടി കൊഴുപ്പക്കുളം, ജോയിച്ചൻ കാലായിൽ, എ.ടി.വർഗീസ്, ലാലിച്ചൻ മറ്റത്തിൽ, കെ.എസ്. ശശികല എന്നിവർ പ്രസംഗിച്ചു.