മുംബൈ: മക്കളുടെ മുമ്പിൽ വെച്ച് യുവാവിനെ കഴുത്തറുത്ത് കൊന്ന കേസിൽ ഭാര്യയും സുഹൃത്തും അറസ്റ്റിലായി. മഹാരാഷ്ട്രയിലെ മൽവാനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഇരുവരും പോലീസ് സ്റ്റേഷനിലെത്തി ആളെ കാണാനില്ലെന്ന തരത്തിൽ പരാതിയും നൽകിയിരുന്നു. ഈ കേസിൽ അന്വേഷണം നടത്തുന്നതിനിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പോലീസിന് നിർണായക തെളിവ് ലഭിച്ചത്. കൂലി തൊഴിലാളിയായിരുന്ന രാജേഷ് ചവാൻ (30) ആണ് മരിച്ചത്. ഭാര്യ പൂജ (28), മരിച്ച രാജേഷിന്റെ സുഹൃത്തായ ഇംറാൻ മംസൂരി (26) എന്നിവർ അറസ്റ്റിലായി. രാജേഷിന്റെയും പൂജയുടെയും എട്ടും പത്തും വയസുള്ള മക്കളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. ഇംറാൻ കഴിഞ്ഞ മൂന്ന് മാസമായി ഈ കുടുംബത്തിനൊപ്പമായിരുന്നു താമസം. ഇതിനിടെ ഇയാളും പൂജയും തമ്മിൽ അവിഹിത ബന്ധം ഉടലെടുത്തു. ഇത് രാജേഷ് അറിഞ്ഞതോടെ അയാളെ കൊല്ലാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
രാത്രി ഇരുവരും ചേർന്ന് രാജേഷിന് മദ്യം നൽകി ബോധരഹിതനാക്കിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഈ സമയം ദമ്പതികളുടെ രണ്ട് മക്കളും അടുത്ത് തന്നെയുണ്ടായിരുന്നു. കൊലപാതക ശേഷം പൂജയും ഇംറാനും രക്തക്കറ വൃത്തിയാക്കി. ശേഷം ഇരുചക്ര വാഹനത്തിൽ കയറിയിരുന്ന് രാജേഷിന്റെ മൃതദേഹം ഇരുവർക്കും ഇടയിൽ ഇരിക്കുന്ന തരത്തിൽ വെച്ചു. കഴുത്ത് ഷാൾ കൊണ്ട് മൂടി, രോഗിയായ ആളെ കൊണ്ടുപോകുന്ന തരത്തിൽ ഓടിച്ചുപോയി. സമീപത്തെ കാട്ടിൽ മൃതദേഹം ഉപേക്ഷിച്ചു. പിന്നീടാണ് പൊലീസ് സ്റ്റേഷനിലെത്തി രാജേഷിനെ കാണാനില്ലെന്ന പരാതി കൊടുക്കുന്നത്. കേസ് അന്വേഷിക്കാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇരുചക്ര വാഹനത്തിൽ മൂന്ന് പേരും കൂടി പോകുന്നത് കണ്ടു. ഇതേപ്പറ്റി ചോദിച്ചപ്പോൾ ഇവർക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.