ഹൈദരാബാദ് : വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ബിആർഎസ് നേതാവ് കെ കവിത. ഏത് രൂപത്തിലാണെങ്കിലും വനിതാ സംവരണ ബില്ലിനെ ബിആർഎസ് പാർലമെന്‍റിൽ അനുകൂലിക്കും. എന്താണ് ബില്ലിന്‍റെ കരട് എന്നോ മുമ്പുള്ള ബില്ലിൽ നിന്ന് മാറ്റങ്ങളുണ്ടോ എന്നും കേന്ദ്ര സർക്കാർ വെളിപ്പെടുത്താത്തത് നിരാശാജനകമാണെന്നും അവർ പറഞ്ഞു. ഇത്തവണയെങ്കിലും അവസാന നിമിഷം ബിൽ പാസ്സാകാതെ പോകില്ലെന്ന് പ്രതീക്ഷിക്കുന്നു. ഒബിസി അടക്കമുള്ള സമുദായങ്ങളുടെ സംവരണപരിധിയിൽ ഇടപെടാതെ വേണം ബിൽ നടപ്പാക്കാൻ. എല്ലാ പാർട്ടികളെയും വിശ്വാസത്തിലെടുത്ത് ബിൽ പാസാക്കണം. അതിനുള്ള എല്ലാ നടപടികളും സുതാര്യമായിരിക്കണം.
വനിതാ സംവരണ ബിൽ തെരഞ്ഞെടുപ്പിന് മുന്നേ വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയ നാടകമല്ലെന്ന് വിശ്വസിക്കുന്നുവെന്നും കവിത പറഞ്ഞു. കോൺഗ്രസിനെ തെലങ്കാന വിശ്വസിക്കില്ലെന്ന് അവർ പറഞ്ഞു. ചെറിയ കുട്ടികൾക്ക് മിഠായി എറിഞ്ഞു കൊടുക്കുന്നത് പോലെ വാഗ്ദാനങ്ങൾ നൽകിയാൽ തെരഞ്ഞെടുപ്പിൽ ജയിക്കില്ല. കോൺഗ്രസ് ജയിച്ചാൽ തെലങ്കാന ദില്ലിയിൽ നിന്നാകും ഭരിക്കപ്പെടുക. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ പരിഹാസ്യമാണ്. തെരഞ്ഞെടുപ്പ് വന്നാൽ ഇഡിയും ഐടിയും റെയ്‌ഡും വരുന്നത് സ്വാഭാവികമായിട്ടുണ്ട്. എന്നെയും പാർട്ടി എംഎൽഎമാരെയും വേട്ടയാടിയാലും തളരില്ല. ഞങ്ങൾ പോരാളികളാണ്. ഇത്തവണയും മികച്ച ഭൂരിപക്ഷത്തോടെ ബിആർഎസ് അധികാരത്തിൽ വരുമെന്നും കെ കവിത പ്രതികരിച്ചു.