കണ്ണൂർ : ബിജെപി പ്രവർത്തകന്റെ വീട്ടിൽ റീത്ത്. അഴീക്കോട് സ്വദേശി നിതിന്റെ വീട്ടുവരാന്തയിലാണ് റീത്ത് കണ്ടത്. നിതിനെ ആക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ എട്ട് പേരെ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ന് വീട്ടുവരാന്തയിൽ റീത്ത് കണ്ടെത്തുകയായിരുന്നു. അതേസമയം ആരാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ നിതിൻ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. 2017ൽ കണ്ണൂർ അഴീക്കോട് നിതിൻ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് ക്വട്ടേഷൻ പ്രതി അർജുൻ ആയങ്കിക്ക് 5 വർഷം ശിക്ഷ വിധിച്ചത്. 7 സിപിഎം പ്രവർത്തകരെയും ശിക്ഷിച്ചിട്ടുണ്ട്.
കണ്ണൂർ അസി. സെഷൻസ് കോടതിയുടേതാണ് വിധി. സംഭവം നടന്നത് 7 വർഷങ്ങൾക്ക് മുമ്പാണ്. അഴീക്കോട് വെള്ളക്കൽ ഭാഗത്ത് നിധിൻ, നിഖിൽ എന്നീ രണ്ട് ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചു എന്ന കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. വധിക്കാനെന്ന ഉദ്ദേശത്തിൽ വടിവാളുകൊണ്ടും ഇരുമ്പുവടികൊണ്ടും ഇവരെ പരിക്കേൽപിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അഞ്ചുവർഷം തടവും 25000 രൂപ പിഴയുമാണ് വിധിച്ചത്. അർജുൻ ആയങ്കിയെ കൂടാതെ സജിത്, ജോബ് ജോൺസൺ, സുജിത്, ലെജിത്ത്, സുമിത്ത്, കെ. ശരത്, സി. സായൂജ് എന്നീ സിപിഎം പ്രവർത്തകർക്കുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.