തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരനും അഭിഭാഷകനുമായ കെ എം അന്ത്രു അന്തരിച്ചു. 83 വയസ്സായിരുന്നു. രോഗശയ്യയില്‍ ആയിരുന്ന അദ്ദേഹം പുലര്‍ച്ചെ രണ്ടരയോടെ സ്വവസതിയായ ഗസലില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
കോട്ടയില്‍ മൊയ്തീന്‍ സാഹിബിന്റെയും പെരുമ്പളം കല്ലിടുംകടവില്‍ കുഞ്ഞോമ്മയുടെയും എട്ടാമത്തെ പുത്രനായി 1937ലായിരുന്നു കെ എം അന്ത്രുവിന്റെ ജനനം. കാഞ്ഞിരമറ്റം സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍, സെന്റ് ഇഗ്നേഷ്യസ് ഹൈസ്‌ക്കൂള്‍, മഹാരാജാസ് കോളേജ് എന്നിവടത്തെ വിദ്യാഭ്യാസത്തിനു ശേഷം പൂനാ ഡിഫെന്‍സ് അക്കൗണ്ട് ഓഫീസിലും, തിരുവന്തപുരത്ത് പെന്‍ഷന്‍ പേ മാസ്റ്റര്‍ ഓഫീസിലും, സതേണ്‍ റെയില്‍വേയില്‍ സ്റ്റേഷന് മാസ്റ്ററായിയും പ്രവര്‍ത്തിച്ചു.
വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത് സഹപാഠിയായിരുന്ന ഏനാദി രാമചന്ദ്രന്റെ ‘നാളത്തെ പൂക്കള്‍’ എന്ന മാസികയിലുടെ സാഹിത്യ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ 1957ല്‍ പ്രസിദ്ധീകരിച്ച ‘പത്തിരിയും ഇറച്ചിയും’ ആയിരുന്നു ആദ്യ കഥ. കാഞ്ഞിരമറ്റം അന്ത്രു എന്ന പേരില്‍ ആയിരുന്നു അക്കാലത്തു അദ്ദേഹം എഴുതിയിരുന്നത്. പിന്നീട് കേരളഭൂഷണം, കേരളകൗമുദി, കേരളധ്വനി, മലയാള മനോരമ, കലാകൗമുദി, പ്രഭാതം, ഭാരതഭൂമി എന്നിവയില്‍ ചെറുകഥകളും, ലേഖനങ്ങളും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു.
തെരഞ്ഞെടുക്കപ്പെട്ട എട്ടു കഥകളുടെ സമാഹാരമായ ‘പുള്ളിക്കുയിലും, പനിനീര്‍പ്പൂവും, ഒരു സ്‌നേഹബന്ധവും’ എന്ന ആദ്യ പുസ്തകം 2004ല്‍ പുറത്തിറങ്ങി. ചുറ്റുപാടും കാണുന്ന സാമൂഹികതിന്മകളെയും അനാചാരങ്ങളെയും എഴുത്തിലൂടെ ശക്തിയായി പ്രതിരോധിക്കാന്‍ കെ എം അന്ത്രുവിന് കഴിഞ്ഞിരുന്നു.