ഡൽഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേരും. ശര്‍മിളയുടെ വൈ.എസ്. ആര്‍. തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും. അവസാനവട്ട ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ശര്‍മിള ഡല്‍ഹിയിലെത്തി സോണിയാഗാന്ധി അടക്കമുള്ളവരെ കാണും. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സീറ്റും ആന്ധ്രയിലെ പാര്‍ട്ടി തലപ്പത്ത് നിര്‍ണായക സ്ഥാനവും നല്‍കാമെന്നാണു കോണ്‍ഗ്രസ് ശര്‍മിളയ്ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനംപ്രിയങ്കാ ഗാന്ധിയുടെ ആശിര്‍വാദത്തോടെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നടത്തിയ നീക്കങ്ങളാണ് ഒരുകാലത്ത് കോണ്‍ഗ്രസിന്റെ എല്ലാമെല്ലാം ആയിരുന്ന വൈ. രാജശേഖര റെഡ്ഡിയുടെ മകള്‍ മൂവര്‍ണ കൊടിയേന്താന്‍ ഇടയാക്കുന്നത്.
മേയ് 29നു ശര്‍മിള ബെംഗളുരുവിലെത്തി ഡി.കെ. ശിവകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് പലതലങ്ങളില്‍ ആലോചനകള്‍ നടന്നു. രണ്ടുവയസ് മാത്രമുള്ള യുവജന ശ്രമിക റിതു തെലങ്കാന പാര്‍ട്ടിയെന്ന വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാനാണു ശര്‍മിളയുടെ തീരുമാനം. രാജ്യസഭാ സീറ്റാണു കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം. ഒപ്പം തെലങ്കാനയില്‍ നിന്നു സ്വന്തം നാടായ ആന്ധ്രപ്രദേശിലേക്കു ശര്‍മിള മടങ്ങിയേക്കും. ആന്ധ്രാ കോണ്‍ഗ്രസിന്റെ നേതൃത്വം ശര്‍മിളയെ ഏല്‍പ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അറിയപ്പെടുന്ന നേതാവോ താഴെതട്ടില്‍ കേഡര്‍ സംവിധാനമോ ഇല്ലാത്ത കോണ്‍ഗ്രസിന്റെ പുനരുജ്ജീവനമാകും ആന്ധ്രയിലെ ശര്‍മിളയുടെ ചുമതല.
മുഖ്യമന്ത്രി കൂടിയായ സഹോദരന്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയും അദ്ദേഹത്തിന്റെ വൈ.എസ്.ആര്‍. കോണ്‍ഗ്രസുമാകും എതിരാളികള്‍. സഹോദരനോടു പിണങ്ങിയാണ് ശര്‍മിള ആന്ധ്രപ്രദേശ് വിട്ടു തെലങ്കാനയിലേക്കു മാറിയത്. അതേസമയം ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ ശര്‍മിള നിഷേധിച്ചു. എന്നാല്‍ ശര്‍മിളയ്ക്ക് പാര്‍ട്ടിയില്‍ ചേരാമെങ്കിലും സംസ്ഥാനത്ത് ഇത്തരം നേതാവിന്‍റെ ആവശ്യമില്ലെന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി പരസ്യമായി പ്രഖ്യാപിച്ചു. ശര്‍മിളയുടേത് അവരസരവാദ നിലപാടാണന്നു മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രേണുകാ ചൗധരിയും തുറന്നടിച്ചു.