ന്യൂഡൽഹി: വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. പുതിയ മാനദണ്ഡം അനുസരിച്ച് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർക്ക് ട്രെയിനിൽ സ്ലീപ്പർ അല്ലെങ്കിൽ എസി കോച്ചുകളിൽ യാത്ര ചെയ്യാൻ അനുവാദമില്ല. അവരെ ജനറൽ ക്ലാസിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. നിലവിൽ കൗണ്ടറുകളിൽ നിന്ന് വാങ്ങുന്ന വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാർക്ക് സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യാം. കൺഫേം ടിക്കറ്റുകളുള്ളവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി മെയ് ഒന്നുമുതലാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരിക. ഐആർസിടിസി വഴി ഓൺലൈൻ വഴി ബുക്ക് ചെയ്ത ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിൽ ആണെങ്കിൽ യാത്രയ്ക്ക് മുൻപ് കൺഫേം ആയില്ലെങ്കിൽ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുന്നതാണ് പതിവ്.
ഇത്തരത്തിൽ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുമ്പോൾ ടിക്കറ്റ് വില ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തന്നെ തിരിച്ചുവരികയും ചെയ്യും. എന്നാൽ കൗണ്ടറുകളിൽ നിന്ന് ലഭിക്കുന്ന ഓഫ്‌ലൈൻ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് നിരവധി യാത്രക്കാർ ഇപ്പോഴും സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നുണ്ട്. ഇത് കൺഫേം ടിക്കറ്റുകളുള്ളവർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിന് തടസ്സമാകുന്നു എന്ന് വിലയിരുത്തിയാണ് പുതിയ പരിഷ്‌കാരം. മെയ് 1 മുതൽ, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നത് നിരോധിക്കും. വെയിറ്റിങ്് ലിസ്റ്റ് ടിക്കറ്റുള്ള ഒരു യാത്രക്കാരൻ ഈ കോച്ചുകളിൽ സീറ്റിൽ ഇരിക്കുന്നതായി കണ്ടെത്തിയാൽ വ്യക്തിക്ക് പിഴ ചുമത്താനോ ജനറൽ കമ്പാർട്ടുമെന്റിലേക്ക് മാറ്റാനോ ടിടിഇക്ക് അധികാരമുണ്ടായിരിക്കും.
കൺഫേം ടിക്കറ്റുള്ള യാത്രക്കാർക്ക് യാത്രയ്ക്കിടെ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണിത് എന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ക്യാപ്റ്റൻ ശശി കിരൺ പറഞ്ഞു. പലപ്പോഴും, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാർ സ്ലീപ്പർ, എസി കോച്ചുകളിൽ കയറി കൺഫേം ടിക്കറ്റുള്ളവരുടെ സീറ്റുകളിൽ ബലമായി ഇരിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. കോച്ചുകളിൽ വെയിറ്റിങ് ലിസ്റ്റ് യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നത് കോച്ചിൽ വഴി തടസ്സപ്പെടുന്നതിനും യാത്രാബുദ്ധിമുട്ടുകൾ നേരിടുന്നതിനും കാരണമാകുന്നുണ്ട്.