ഇലന്തൂർ : പത്തനംതിട്ടയിൽ വ്യാപകമായി മോഷണം നടത്തിയിരുന്ന യുവാവിനെ ഒടുവിൽ പോലീസ് പൊക്കി. ഇലന്തൂർ പരിയാരം സ്വദേശി സുജിത്താണ് പിടിയിലായത്. വാഴക്കുലയും വിറകും, പമ്പ് സെറ്റ്, ഡെസ്ക്, കസേര തുടങ്ങി സകലും മോഷണം പോകുന്നത് പതിവായതോടെയാണ് നാട്ടുകാർ പോലീസിനെ സമീപിച്ചതും പിന്നാലെ നാട്ടിലെ ‘മുത്ത്’ പിടിയിലാകുന്നതും. നാട്ടുകാർ മുത്തെന്ന് വിളിക്കുന്ന സുജിത്താണ് മോഷണത്തിന് പിന്നിലെന്ന് വൈകിയാണ് അറിയുന്നത്. വാഴക്കുല, വിറക്, മോട്ടോർ എന്നുവേണ്ട കയ്യിൽകിട്ടിയതെല്ലാം മുത്ത് കൊണ്ടുപോകും. അങ്ങനെ കഴിഞ്ഞ ദിവസം പരിയാരം സ്വദേശി മഞ്ജുവിന്‍റെ വീട്ടുമുറ്റത്തിരുന്ന രണ്ട് ഡെസ്കുകൾ മുത്ത് മോഷ്ടിച്ച് കൊണ്ടുപോയി. ഇനി വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പിന്നാലെ ആറന്മുള പോലീസ് മുത്തിനെ പൊക്കി. മോഷണ മുതൽ തേടി പോലീസിന് അധികം അലയേണ്ടിവന്നില്ല. ഒന്നും പഞ്ചായത്ത് വിട്ട് പോയിട്ടില്ല. നാട്ടിൽ തന്നെയുള്ള പഴസ സാധങ്ങളെടുക്കുന്ന കടയിലായിരുന്നു മുത്ത് മോഷണ മുതലുകൾ വിറ്റിരുന്നത്. ഈ പെടാപ്പാടെല്ലാം ഒരേയൊരു ലക്ഷ്യംവെച്ചാണ്. വൈകിട്ട് രണ്ടെണ്ണം അടിക്കണം. മദ്യം വാങ്ങാൻ പണം കണ്ടെത്തുന്നതിനായാണ് സുജിത്ത് മോഷണം നടത്തിയതെന്ന് ആറന്‍മുള എസ്ഐ അലോഷ്യസ് പറഞ്ഞു. ചില മോഷണങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഇയാൾ പറയുന്നുണ്ട്. മുത്തിന്‍റെ കൂട്ടാളികളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.