കൊച്ചി : യൂത്ത് കോൺഗ്രസിൽ ബാഹ്യ ഇടപെടൽ വേണ്ടെന്ന് സംസ്ഥാന നേതൃത്വം. യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ച് നേതൃത്വം. മുൻകാല പ്രവർത്തന മികവ് മാനദണ്ഡമാക്കിയാൽ മതിയെന്ന് നിർദേശം. ഗ്രൂപ്പുകൾക്ക് പുറമെ അർഹരായവരെ കൂടി ഭാരവാഹികളായി പരിഗണിക്കണം.
അതേസമയം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ്. കെ.സി വേണുഗോപാൽ കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആക്ഷേപം. തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കെ.സി. വേണുഗോപാലിനെതിരെ പ്രമേയം പാസാക്കി. സംഘടനയെ കൈപ്പിടിയിൽ ഒതുക്കാൻ കെ.സി. വേണുഗോപാൽ ശ്രമിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ്.
വർക്കല നെടുമങ്ങാട് യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ മരവിപ്പിച്ച് ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വത്തെ മറികടന്ന് തീരുമാനങ്ങൾ എടുക്കുന്നതിൽ ഒരു വിഭാഗം അതൃപ്തി അറിയിച്ചു. യൂത്ത് കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ കെ.സി. വേണുഗോപാൽ ശ്രമിക്കുന്നുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. താഴെത്തട്ടിലേക്ക് കെ.സി. വേണുഗോപാൽ ഇടപെടുന്നത് അനുചിതമാണെന്നും പരാതി.
ഡി.സി.സി പ്രസിഡൻറ് നിയമന വിവാദത്തിൽ സംസ്ഥാന കോൺഗ്രസ് ആടിയുലയുന്നതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ മകൻ അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായി ദേശീയ നേതൃത്വം നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. പ്രതിഷേധത്തിനിടെ കേരളത്തിലെ വക്താക്കളുടെ നിയമനം അഖിലേന്ത്യ പ്രസിഡൻറ് ബി.ശ്രീനിവാസ് ഉടൻ ഇടപെട്ട് മരവിപ്പിച്ചെങ്കിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല.
ഡി.സി.സി പ്രസിഡൻറ് നിയമനത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന കെ.സി. വേണുഗോപാലിനെ തന്നെയാണ് ഇക്കാര്യത്തിലും എ, ഐ ഗ്രൂപ്പുകൾ ആരോപണത്തിൻറെ മുൾമുനയിൽ നിർത്തുന്നത്. ഡി.സി.സി പ്രസിഡൻറ് നിയമനവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയെ തള്ളിപ്പറഞ്ഞതിനുള്ള പ്രതിഫലമായാണ് കെ.സി. വേണുഗോപാൽ തിരുവഞ്ചൂരിൻറെ മകന് നേരിട്ട് നിയമനം നൽകിയതെന്നാണ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ ആരോപണം.
കേരളത്തിലെ മുഴുവൻ സംഘടന കാര്യങ്ങളിലും കെ.സി. വേണുഗോപാൽ അനാവശ്യമായി കൈകടത്തുന്നു എന്ന കടുത്ത പരാതി ശക്തമായി ഉയർത്താനാണ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ തീരുമാനം. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിൻറെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും ചുമലിൽ കെട്ടിവച്ച് ഇരുവരെയും ദുർബ്ബലരാക്കാനുള്ള ശ്രമങ്ങളെ സംയുക്തമായി ചെറുക്കാനാണ് ഇരു ഗ്രൂപ്പുകളുടെയും തീരുമാനം.