നവി മുംബൈ : നവി മുംബൈയിൽ റീൽസ് ചിത്രീകരിക്കാനായി അപകടകരമായി കാർ ഓടിച്ച യുവാക്കൾ പിടിയിൽ. കാറിന്റെ ഡിക്കിയിൽ കൈ പുറത്തേക്ക് കാണും വിധം ആളെ കിടത്തിയായിരുന്നു അപകടയാത്ര. റോഡിൽ ഉണ്ടായിരുന്ന ചിലർ ദൃശ്യങ്ങൾ പകർത്തി പോലീസിന് അറിയിച്ചതോടെയാണ് യുവാക്കളെ പിടികൂടിയത്. സാൻപാട മുതൽ വാഷി വരെയുള്ള ദൂരമാണ് കഴിഞ്ഞദിവസം അപകടയാത്ര നടന്നത്. ആരെയെങ്കിലും തട്ടിക്കൊണ്ടു പോവുകയാണെന്ന് സംശയിച്ച് ചിലർ വാഹനത്തെ പിന്തുടർന്നു. അതിവേഗത്തിൽ ഓടിച്ചു പോയ കാറിന്റെ ദൃശ്യങ്ങൾ പകർത്തി പോലീസിന് കൈമാറുകയും ചെയ്തു.
നവി മുംബൈ പോലീസ് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കുകയും രണ്ടുമണിക്കൂറിനുള്ളിൽ കുറ്റക്കാരെ കണ്ടുപിടിക്കുകയും ചെയ്തു. അന്ധേരിയിൽ നിന്നുള്ള മൂന്നു കോളജ് വിദ്യാർഥികളാണ് പിടിയിലായത്. നവീ മുംബൈയിൽ വിവാഹത്തിനായി എത്തിയതാണ് ഇവർ. ആളുകളെ പറ്റിക്കുന്ന പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ഉദ്ദേശമെന്നാണ് യുവാക്കൾ പറയുന്നത്. നിയമവശങ്ങൾ പരിശോധിച്ചു നടപടി ഉറപ്പാക്കുമെന്ന് പോലീസ് പിന്നാലെ പറഞ്ഞു. സമീപകാലത്ത് റീൽ ചിത്രീകരണത്തിനിടെ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ മഹാരാഷ്ട്രയിൽ വർദ്ധിച്ചു വരുന്നതിനിടയാണ് നവീ മുംബൈയിലെ പുതിയ സംഭവം.