കണ്ണൂർ: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാർട്ടിക്കെതിരായ പ്രചാരണങ്ങളുടെ യഥാർഥ ലക്ഷ്യം മനസിലാക്കാത്തവരാണ് എതിർപക്ഷത്തേക്ക് പോയതെന്നും ടി.കെ ഗോവിന്ദനെ സ്വീകരിച്ച എൽഡിഎഫ് പ്രവർത്തകർക്ക് ഇപ്പോൾ പശ്ചാത്താപം ഉണ്ടായിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പിലെ പരാജയം പൂർണമായും അംഗീകരിക്കുന്നതായി വ്യക്തമാക്കിയ അദ്ദേഹം ടി.കെ ഗോവിന്ദന് വോട്ട് ചെയ്ത എൽഡിഎഫ് പ്രവർത്തകർക്കെതിരെയാണ് പ്രധാനമായും ആഞ്ഞടിച്ചത്. ഗോവിന്ദൻ എന്ന അവസരവാദിയെ മനസാ സ്വീകരിച്ചതിൽ നിങ്ങൾക്ക് പശ്ചാത്താപം ഉണ്ടായിട്ടുണ്ടാകുമെന്നും നിങ്ങൾ എന്ന് ഉദേശിച്ചത് ടി.കെ ഗോവിന്ദന് വോട്ട് ചെയ്ത എൽഡിഎഫുകാരെയാണെന്നും അദ്ദേഹം തുറന്നടിച്ചു. പാർട്ടിക്കെതിരായ പ്രചാരണങ്ങളുടെ ലക്ഷ്യം മനസിലാക്കാത്തവരാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഗോവിന്ദനെപ്പോലൊരു അവസരവാദിയുടെ വിജയം എല്ലാക്കാലത്തേക്കുമുള്ള വിജയമായി കാണേണ്ടതില്ലെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു.
ഏത് പ്രതികൂല സാഹചര്യത്തിലും പാർട്ടിയോടൊപ്പം നിന്നവർ എന്തുകൊണ്ടാണ് മാറിപ്പോയതെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയെ തള്ളിപ്പറയാൻ മാത്രമുള്ള തെറ്റുകൾ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് അവർ സ്വയം പരിശോധിക്കണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയുടെ ഏകോപനമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. തെറ്റിദ്ധാരണകൾ നീക്കി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് പത്ത് വർഷത്തിൽ കൂടുതൽ ഭരിക്കുന്നത് പ്രശ്നമാണെന്ന് വരുത്തിത്തീർക്കുന്നത് പൂർണമായും ഇടതുപക്ഷ വിരുദ്ധരുടെ പ്രചാരവേലയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് ദീർഘകാലം കോൺഗ്രസ് ഭരിച്ചപ്പോൾ ഭരണത്തുടർച്ച ആപത്താണെന്ന് ആരും പറഞ്ഞിരുന്നില്ല. എൽഡിഎഫിന്റെ തുടർഭരണം യുഡിഎഫിന് കനത്ത നിരാശയും വല്ലാത്ത പകയുമാണ് ഉണ്ടാക്കിയത്. ഈ പകയോടെയാണ് അവർ സർക്കാരിനെ സമീപിച്ചത്. ഭരണത്തെ അംഗീകരിക്കില്ലെന്ന സമീപനം സ്വീകരിച്ച അവർ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ എന്തെല്ലാം ചെയ്യാമോ അതൊക്കെ ചെയ്തുവെന്നും പിണറായി വിജയൻ വിമർശിച്ചു.






























