തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപത്രങ്ങളുടെ ലേലം ആര്‍ബിഐയുടെ ഇലക്ട്രോണിക് പ്ലാറ്റ് ഫോം വഴി ചൊവ്വാഴ്ച നടക്കും. ഓണത്തിന് ബോണസ്, ഉത്സവ ബത്ത, ക്ഷേമ പെന്‍ഷൻ ഒരാഴ്ച നേരത്തെ വിപിണി ഇടപടെലിന് പണം തുടങ്ങി ഓണക്കാല ചെലവ് പതിനായിരം കോടിയോളം രൂപയായതോടെയാണ് വീണ്ടും കടമെടുക്കുന്നത്. ഈ മാസം 2200 കോടി കടം വാങ്ങി. ഓണത്തിന് വിപണി ഉണരുമ്പോള്‍ നികുതി വരുമാനം ഉയരുമെന്ന പ്രതീക്ഷയോടെയാണ് കടം വാങ്ങിയും സര്‍ക്കാര്‍ പണമിറക്കിയത്. എന്നാൽ ഓണം കഴിഞ്ഞയുടൻ പുതിയ കടം എടുക്കുന്ന സാഹചര്യത്തിലെത്തി. കേരളം ഉള്‍പ്പടെ 15 സംസ്ഥാനങ്ങളുടെ 27,000 കോടിയുടെ കടപത്ര ലേലമാണ് നടത്തുന്നത്. കേരളം സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ നാലു മാസത്തിൽ തന്നെ 26461.75 കോടി കടമെടുത്തു. ഇത് പൊതു വിപണയിലെ കടമെടുപ്പിൽ ഉള്‍പ്പടെ കണ്ടെത്താൻ ബജറ്റിൽ ഉദ്ദേശിക്കുന്ന 56413.06 കോടിയുടെ 46.91 ശതമാനം വരും. പിന്നാലെയാണ് 1800 കോടി കൂടി കടമെടുക്കുന്നത്.
റവന്യൂ കമ്മിയും ബജറ്റ് കണക്കാക്കിയതിന്‍റെ പകുതിയോളം ആദ്യ നാലു മാസത്തിലായി. നാട്ടിലെ ഓണക്കാല ചെലവിന്‍റെ ഗുണ ഖജനാവിന് ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടൽ. ജിഎസ്ടി വരുമാനം ഉള്‍പ്പെടെ ഉയരുമെന്നാണ് പ്രതീക്ഷ. ആദ്യ നാലു മാസത്തിൽ 13880.82 കോടിയാണ് ജിഎസ്ടി വരുമാനം.






























