ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി പോലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആറ് മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെല്ലറ്റ് ആക്രമണത്തില്‍ എഫ്‌ഐആറിട്ടത് തുടക്കം മാത്രമാണെന്നും രാജ്യതലസ്ഥാനത്തെ പ്രധാന പോലീസ് സ്റ്റേഷനില്‍ നിന്ന് നീതി കിട്ടിയില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. യുവാക്കള്‍ക്കെതിരെ അന്യായം നടന്നതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പാവപ്പെട്ട പോലീസുകാര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മുകളില്‍ നിന്ന് നീതിയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി കേസെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കേസെടുക്കാതെ തിരിച്ചുപോകില്ലെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി സ്റ്റേഷന് പുറത്ത് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്ത് എത്തിയിരുന്നു. സാഹില്‍ ലോച്ചവ് എന്ന വിദ്യാര്‍ഥിയെകൂട്ടിയാണ് രാഹുല്‍ എത്തിയത്. പെല്ലറ്റ് ഗണ്‍ പ്രയോഗത്തെ തുടര്‍ന്ന് പരിക്കേറ്റ സാഹില്‍, റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ പരാതി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി സാഹിലിനൊപ്പം പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിയത്. ആദ്യഘട്ടത്തില്‍ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനെയാണ് സാഹില്‍ സമീപിച്ചത്. ഇതിനുപിന്നാലെയാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി ഡിസിപിയുമായി ചര്‍ച്ച നടത്തിയത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ തുടരുമെന്ന് രാഹുല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.





























