ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനിക്കുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിയുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. ഭരണത്തിലേറിയ ശേഷം വിജയ് സർക്കാർ പ്രഖ്യാപിച്ച ഒട്ടേറേ ജനപ്രിയ പദ്ധതികളിലൊന്നാണിത്. വീട്ടമ്മമാർക്ക് മാസം 2500 രൂപ വീതം, നവവധുക്കൾക്ക് 8 ഗ്രാം വീതം സ്വർണവും സാരിയും നിർധന കുടുംബങ്ങൾക്ക് 6 സൗജന്യ എൽപിജി സിലിണ്ടർ തുടങ്ങിയ ഒട്ടേറെ പദ്ധതികൾക്ക് പിന്നാലെയാണ് ഈ ‘ബേബി വെൽകം കിറ്റ്’ പദ്ധതിയും നടപ്പാക്കുന്നത്. 755 കോടി രൂപയുടേതാണ് പദ്ധതി. കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളായ ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ് എന്നിവയാണ് തമിഴ്നാട് കമ്പനികളെ കടത്തിവെട്ടി പദ്ധതിക്കായുള്ള കരാർ സ്വന്തമാക്കിയത്.
ജോയ് ആലുക്കാസും കല്യാൺ ജ്വല്ലേഴ്സുമാണ് ഏറ്റവും കുറഞ്ഞതുക ടെൻഡറിൽ സമർപ്പിച്ചത്. ‘വിപണി വിലയേക്കാൾ ഒരു പൈസ മാത്രം അധികമാണ് ഞങ്ങൾ ഈടാക്കുക. സാമൂഹിക ക്ഷേമവികസനത്തിൽ പങ്കാളിയാവുകയാണ് ഇതുവഴി ജോയ് ആലുക്കാസ് ചെയ്യുന്നത്. ഉയർന്ന ക്യാരറ്റിലും ക്വാളിറ്റിയിലും ഹോൾമാർക്കിങ്ങോടു കൂടിയതുമായ സ്വർണമാണ് നൽകുക’ – ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പ്രതികരിച്ചു. അടുത്ത 4 മാസത്തിനകം ജോയ് ആലുക്കാസും കല്യാൺ ജ്വല്ലേഴ്സും 1.28 ലക്ഷം സ്വർണ മോതിരങ്ങൾ നൽകും. ഇതിനുള്ള പണം പൂർണമായും സംസ്ഥാന സർക്കാർ നൽകും.






























