ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ പദവികളിൽ നിന്നും രാജിവെച്ചു. ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ (യുകെഎസ്എസ്എസ്സി) നടത്തിയ 2016 ലെ റിക്രൂട്ട്മെന്‍റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി റാവത്തിന്‍റെ പിഎ ചന്ദൻ സിങ് ജീനയുടെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. തന്‍റെ അടുത്ത അനുയായികളുമായി ബന്ധപ്പെട്ട ഏതൊരു വിവാദവും അഴിമതിക്കെതിരെയുള്ള കോൺഗ്രസ് പാർട്ടിയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗത്വവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് സ്ഥാനവും രാജിവയ്ക്കാൻ തീരുമാനിച്ചതായും റാവത്ത് അറിയിച്ചു.
വ്യാഴാഴ്ച ഡെറാഡൂണിലെ ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ഇഡി അറിയിച്ചു. മുൻ യുകെഎസ്എസ്എസ്സി ഉദ്യോഗസ്ഥർ, ഒഎംആർ ഷീറ്റുകൾ പ്രോസസ്സ് ചെയ്യുന്നതിൽ ഉൾപ്പെട്ട ഒരു സ്വകാര്യ കമ്പ്യൂട്ടർ ഏജൻസിയുടെ ഉടമ, ആരോപിക്കപ്പെടുന്ന ഇടനിലക്കാർ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ജീനയുടെ വസതിയിൽ നിന്ന് 32 ലക്ഷം രൂപയും സ്വർണവും ആഡംബര വാച്ചുകളും ഏജൻസി കണ്ടെടുത്തു. 2016-ൽ യുകെഎസ്എസ്എസ്സി നടത്തിയ ഗ്രാമപഞ്ചായത്ത് വികാസ് അധികാരി പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് പോലീസും വിജിലൻസ് ബ്യൂറോയും രജിസ്റ്റർ ചെയ്ത നാല് എഫ്ഐആറുകളിൽ നിന്നാണ് ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉരുത്തിരിഞ്ഞത്.
ഏജൻസിയുടെ വിവരമനുസരിച്ച്, ഒഎംആർ ഉത്തരം കടലാസുകൾ സുരക്ഷിത കസ്റ്റഡിയിൽ നിന്ന് മാറ്റി കമ്മീഷന്റെ അന്നത്തെ സെക്രട്ടറിയുടെ വസതിയിലേക്ക് കൊണ്ടുപോയെന്നാണ് ആരോപണം. അവിടെ വെച്ച്, ഭാഗികമായി മാത്രം പൂരിപ്പിച്ച ഉത്തരക്കടലാസുകളുടെ റോൾ നമ്പറുകൾ രേഖപ്പെടുത്തി സ്വകാര്യ കമ്പ്യൂട്ടർ ഏജൻസി ജീവനക്കാർക്ക് കൈമാറി. തുടർന്ന്, ഇടനിലക്കാർ വഴി നൽകിയ അനധികൃത പണത്തിന് പകരം, ഈ ഏജൻസി ജീവനക്കാർ വ്യാജമായി ഉത്തര ബബിളുകൾ തിരുത്തുകയും പൂരിപ്പിക്കുകയും ചെയ്ത ശേഷമാണ് ഉത്തരക്കടലാസുകൾ വീണ്ടും സീൽ ചെയ്തത്.
ജീനയുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 52.16 ലക്ഷം രൂപ മരവിപ്പിക്കുകയും ഫോറൻസിക് പരിശോധനക്കായി മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. 2014 നും 2017 നും ഇടയിൽ റാവത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയും ജീന സേവനമനുഷ്ഠിച്ചിട്ടുണ്ട്.


































