പത്തനംതിട്ട: ഇഫ്കോ – ടോക്കിയോ (IFFCO-TOKIO) ജനറൽ ഇൻഷുറൻസ് കമ്പനി പരാതിക്കാരിക്ക് 10 ലക്ഷവും കോടതി ചെലവും നഷ്ടപരിഹാരം നൽകാന്‍ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. തിരുവല്ല കുറ്റൂർ കരിയിരിക്കുംതറ പരേതനായ കെ.ആര്‍ ബാബുവിന്റെ ഭാര്യയും അനന്തരാവകാശികളും ചേർന്ന് കമ്മീഷനിൽ നൽകിയ ഹർജിയിലാണ് വിധി. പരേതനായ കെ.ആര്‍ ബാബു 2017 ൽ വിദേശരാജ്യമായ ഒമാനിൽ ജോലിയ്ക്കുപോയ സമയത്ത് പ്രവാസി ഭാരതീയ ബീമയോജന പോളിസി (പി.ബി.ബി.വൈ) ഇൻഡ്യയിൽ വെച്ച് എടുത്തിരുന്നു. 10-ാം ക്ലാസിൽ തോറ്റവർ ഗൾഫ് രാജ്യങ്ങളിൽ ജോലിയ്ക്ക് പോകുമ്പോൾ എമിഗ്രേഷൻ ക്ലിയറൻസ് കിട്ടണമെങ്കിൽ ഈ പോളിസി എടുത്തിരിക്കണം.
എമിഗ്രന്റ് തൊഴിലാളികളുടെ സുരക്ഷക്കായി ഇൻഡ്യാ ഗവൺമെന്റ് ഏർപ്പടുത്തിയ പോളിസിയാണ് ഇത്. ഈ പോളിസി പ്രകാരം തൊഴിലാളി വിദേശ രാജ്യത്തുവെച്ച് മരിച്ചാൽ 10 ലക്ഷം രൂപാ ആശ്രിതർക്ക് കൊടുക്കണമെന്നാണ് വ്യവസ്ഥ. തൊഴിലാളിയായ ബാബു ഒമാനിൽ വെച്ച് 2017ൽ അപകടത്തിൽ മരിച്ചു. തുടർന്ന് അവകാശപ്പെട്ട ഇൻഷുറൻസ് ആനുകൂല്യങ്ങൾ ചോദിച്ചപ്പോൾ ഇൻഷുറൻസ് കമ്പനി നിഷേധിക്കുകയാണ് ചെയ്തത്. ഒമാനിൽ വെച്ച് മറ്റൊരു സ്പോൺസറുടെ കൂടെ ജോലിയ്ക്ക്പോയി എന്ന ബാലിശമായ കാര്യം പറഞ്ഞാണ് ഇൻഷുറൻസ് കമ്പനി ആനുകൂല്യം നിഷേധിച്ചത്.
ഏതു സ്പോൺസറിന്റെ കൂടെ ജോലി ചെയ്‌താലും ഇൻഷുറൻസ് ആനുകൂല്യങ്ങൾ നിഷേധിക്കാൻ പാടില്ലായെന്ന് ഇൻഡ്യാ ഗവൺമെൻ്റിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടും ഇൻഷുറൻസ് കമ്പനി ആനുകൂല്യങ്ങൾ കൊടുക്കാതിരിന്നത് ഗുരുതരമായ വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തുകയാണ് ചെയ്‌തത്. വാദിയുടെയും പ്രതിയുടേയും തെളിവുകളും വാദങ്ങളും കേട്ട കമ്മീഷൻ ഇൻഷുറൻസ് കമ്പനി 10 ലക്ഷം രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചിലവായി 10,000 രൂപയും ഹർജികക്ഷിക്ക് കൊടു ക്കാൻ വിധിക്കുകയാണുണ്ടായത്. ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.