അടൂർ : കൊല്ലം മുളവന സ്വദേശിയായ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാതായിട്ട് പത്തു ദിവസമാകുമ്പോഴും തുമ്പൊന്നും ലഭിക്കാതെ പോലീസ് . കുട്ടിയെ കണ്ടെത്താനായി അടൂര്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.കൊല്ലം മുളവന പള്ളിയറ പുത്തൻവീട്ടിൽ രാജു ജോണിന്റെ മകൻ റിനോ രാജുവിനെയാണ് (15) കഴിഞ്ഞ ഡിസംബർ 31 മുതൽ കാണാതായത്. അടൂർ മണക്കാല മാർത്തോമാ സഭയുടെ ഗുരുകുലത്തിൽ താമസിച്ചു പഠിക്കുകയായിരുന്നു കടമ്പനാട് സെന്റ് തോമസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ റിനോ.
ക്രിസ്മസ് അവധിക്ക് നാട്ടിലെത്തിയ റിനോ 26നാണ് ഗുരുകുലത്തിലേക്ക് മടങ്ങിപ്പോയത്. കടമ്പനാട് പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററിൽ റിനോ ട്യൂഷന് പോകുന്നുണ്ടായിരുന്നു. ഡിസംബർ 31ന് രാവിലെ എട്ടരയോടെ ട്യൂഷൻ ക്ളാസിന് പോയ റിനോ തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഗുരുകുലത്തിന്റെ ചുമതലയുള്ള പുരോഹിതൻ കുട്ടിയുടെ രക്ഷാകർത്താക്കളെ വിവരമറിയിച്ചു. തുടർന്ന് ഗുരുകുലത്തിൽ എത്തിയ രക്ഷാകർത്താക്കളും ഗുരുകുലം അധികൃതരും അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എങ്കിലും റിനോയെ കണ്ടെത്താൻ സഹായിക്കുന്ന തരത്തിൽ ഒരു വിവരങ്ങളും ലഭിച്ചിട്ടില്ല .
ഇതിനിടയിൽ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ റിനോ 31ന് അടൂർ ഭാഗത്ത് വന്നതായി പോലീസിന് വിവരം ലഭിച്ചു.ആലുവയിലേക്ക് പോകാനുള്ള വഴി റിനോ ചോദിച്ചെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍ പൊലീസ് മൊഴി നല്‍കിയിട്ടുണ്ട് . തുടർന്ന് റിനോ ഭരണിക്കാവ് ഭാഗത്തേക്ക് പോകുന്നത് കണ്ടതായിട്ടുള്ള സാക്ഷിമൊഴികളും പോലീസിന് ലഭിച്ചു . എന്നാൽ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ ഭരണിക്കാവ് ഭാഗത്ത് നടത്തിയ അന്വേഷണത്തിലും യാതൊരു വിവരവും ലഭിച്ചില്ല.
ഇതിനെ തുടർന്ന് റിനോ രാജുവിന്റെ തിരോധാനത്തില്‍ ഊര്‍ജിത അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി, ഡിജിപി ഉൾപ്പടെയുള്ളവർക്ക് പരാതി നല്‍കിയിട്ടുണ്ട് . അന്വേഷണം മറ്റുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചതായി അടൂര്‍ പോലീസ് അറിയിച്ചു. റിനോ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഉപയോഗിച്ചു കൊണ്ടിരുന്ന മൊബൈല്‍ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട് . തിരോധാന കേസ് ചുരുളഴിയാൻ സഹായിക്കുന്ന വിവരങ്ങൾ ഇതിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.