കോഴിക്കോട് : ലഹരിക്കടത്തിനും ഉപയോഗത്തിനുമെതിരെ പോലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ ഈ വർഷം മാത്രം കുടുങ്ങിയത് 1157 പേർ. ജനുവരി മുതൽ ഏപ്രിൽ ആദ്യവാരംവരെയുള്ള കണക്കാണിത്. ഈ കാലയളവിൽ കോഴിക്കോട് സിറ്റിയിൽ മാത്രം 1101 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ മാത്രം 62 കേസുകളിലായി 66 പേർ പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവർ ഏറെയും എംഡിഎംഎ കേസുകളിലാണ്. 2037.44 ഗ്രാം എംഡിഎംഎയാണ് ഈ കാലയളവിൽ പിടികൂടിയത്. ഇതിൽ 6.58 ഗ്രാം എംഡിഎംഎ ഗുളികകളാണ്. ഹഷീഷ്, കഞ്ചാവ്, മെത്താംഫിറ്റമിൻ തുടങ്ങിയവും പിടികൂടിയവയിലുണ്ട്. ഈ കാലയളവിൽ 40.296 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
2025 ജനുവരിയിൽ ജില്ലയിൽ 99 ലഹരിക്കേസുകളുലായി 10.64556 കിലോ കഞ്ചാവും 546.42 ഗ്രാം എംഡിഎംഎയും പിടികൂടി. ഫെബ്രുവരിയിൽ 445 കേസുകളിലായി 35.883 കിലോ കഞ്ചാവും 1233.289 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. മാർച്ചിൽ 495 കേസുകളിലായി 2.563 കഞ്ചാവും 237.858 ഗ്രാം എംഡിഎംഎയും പിടികൂടി. മയക്കുമരുന്ന് കച്ചവടത്തിലെ പ്രതികളെ പിടികൂടുന്നതിനായി മറ്റു സംസ്ഥാനങ്ങളിലെ വിവിധ ഏജൻസികളുമായി സഹകരിച്ചാണ് ജില്ലയിലെ പോലീസ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ സംസ്ഥാനത്തെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പോലീസ് ശക്തമായ പരിശോധന നടത്തിയതിനാലാണ് ഇത്രയധികം കേസുകൾ പിടികൂടാൻ സാധിച്ചത്. ജില്ലയിൽ ലഹരിക്കടത്തുകാരുടെയും ഹോട്ട് സ്പോട്ടുകളുടെയും സമഗ്രമായ പട്ടിക തയാറാക്കി ഇവിടങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുകയും ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
താമരശ്ശേരി ചുരം ഭാഗങ്ങളിലും ജില്ലയുടെ അതിർത്തികളിലും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. പൊതുഗതാഗതം, ടൂറിസ്റ്റ് ബസുകൾ, ആഡംബര വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സംശയാസ്പദമായ വാഹനങ്ങളിലും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്യുന്നതിന് പുറമെ മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന വാഹനവും ലഹരി വിൽപനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തു വകകളും കണ്ടുകെട്ടുന്നതും ലഹരിക്കച്ചവടക്കാർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.