തിരുവനന്തപുരം: കടയ്ക്കാവൂരില്‍ 14 കാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കി. നിലയ്ക്കാമുക്ക് പെരുംകുളം ഭജനമഠം മംഗ്ലാവില്‍ വീട്ടില്‍ തങ്കരാജ്-അശ്വതി ദമ്പതികളുടെ മകന്‍ വൈഷ്ണവ് ടി. രാജ് (14) ആണ് മരിച്ചത്. കടയ്ക്കാവൂര്‍ എസ്.എസ്.പി.ബി.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഷ്ണവ്. ചൊവ്വാഴ്ച രാത്രി 7.15-ഓടെയാണ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. അന്നേദിവസം സ്‌കൂൾ ഇല്ലാതിരുന്നിട്ടും വൈഷ്ണവ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂളില്‍ പോയിരുന്നു. വൈകുന്നേരം ക്ഷേത്രത്തില്‍ പോയി മടങ്ങിവന്ന തങ്കരാജന്‍ ഭാര്യ അശ്വതിയേയും കൂട്ടി വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയി. ഇരുവരും മടങ്ങി എത്തിയപ്പോഴാണ് വീടിനുള്ളില്‍ മകനെ തൂങ്ങി മരിച്ചനിലയില്‍ കാണുന്നത്.
വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പൊൻ വേണ്ടി ഇറങ്ങുന്ന സമയം, സന്ധ്യക്ക് വിളക്ക് കത്തിച്ചശേഷം വൈഷ്ണവിനെ വളരെ സന്തോഷവാനായാണ് കാണപ്പെട്ടതെന്നാണ് മാതാപിതാക്കള്‍ കടയ്ക്കാവൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഈ സമയം മകന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. കടയില്‍ പോയിവരുന്ന ചെറിയ സമയത്തിനുള്ളിലാണ് അത്യാഹിതം നടന്നതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു.