പമ്പ : ശബരിമല തീർഥാടനത്തോടനുബന്ധിച്ച് 2,43,413 പേർക്ക് ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഇതിൽ 7,278 പേർക്ക് ഒബ്‌സർബേഷനോ കിടത്തി ചികിത്സയോ വേണ്ടി വന്നിട്ടുണ്ട്. നെഞ്ചുവേദന, ഹൃദയസംബന്ധമായ രോഗങ്ങൾ, റോഡപകടങ്ങൾ, പാമ്പുകടി എന്നിങ്ങനെ വിവിധ പ്രശ്നങ്ങൾക്കാണ് ചികിത്സ തേടിയിരിക്കുന്നത്. നെഞ്ചുവേദനയായി വന്ന 231 പേർക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ള 13,161 പേർക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ള 81,715 പേർക്കും റോഡപകടങ്ങളിലൂടെ പരിക്കേറ്റ 295 പേർക്കും പാമ്പുകടിയേറ്റ 18 പേർക്കുമാണ് പ്രധാനമായും ചികിത്സ നൽകിയത്. അതിന് പുറമെ, 1,546 പേരെ മറ്റ് ആശുപത്രികളിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ അനുമതിയെ തുടർന്ന് ഇത്തവണ സന്നിധാനം വരെ തീർഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യൽ റെസ്‌ക്യൂ വാൻ അനുവദിച്ചിരുന്നു. ഈ സ്‌പെഷ്യൽ റെസ്‌ക്യൂ വാൻ വഴി 150 പേർക്ക് അടിയന്തര സേവനം നൽകിയതായും മന്ത്രി പറഞ്ഞു. മാതൃകാപരമായ സേവനം നൽകിയ എല്ലാ ആരോഗ്യപ്രവർത്തകരേയും മന്ത്രി അഭിനന്ദിച്ചു.
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനായി വിപുലമായ സേവനങ്ങളാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരുന്നത്. ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്നതിനാൽ മികച്ച ചികിത്സാ സേവനങ്ങൾ ഒരുക്കുന്നതിനോടൊപ്പം പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും പ്രത്യേക പ്രാധാന്യം നൽകിയിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ, സ്വാമി അയ്യപ്പൻ റോഡ്, നീലിമല, അപ്പാച്ചിമോട് എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെൻസറികൾ പ്രവർത്തിച്ചു. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, കാർഡിയാക് മോണിറ്റർ സംവിധാനമുറപ്പാക്കി. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പൂർണ സജ്ജമായ ലാബ് സൗകര്യമൊരുക്കി. പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തീയറ്ററുകളും എക്‌സ്‌റേ സൗകര്യവും സജ്ജമാക്കിയിരുന്നു.
പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രക്കിടയിൽ 15 സ്ഥലങ്ങളിലും കാനനപാതയിൽ നാലു സ്ഥലങ്ങളിലും എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ സ്ഥാപിച്ചിരുന്നു. ആയുഷ് വിഭാഗത്തിന്റെ സേവനവും ഉറപ്പാക്കി. പമ്പയിലും നിലയ്ക്കലും എരുമേലിയിലും മറ്റ് പ്രധാന സ്ഥലങ്ങളിലുമൊക്കെ ആരോഗ്യ വകുപ്പിന്റെ ആംബുലൻസുകൾ സജ്ജമാക്കി 470 തീർഥാടകർക്ക് സേവനം ലഭ്യമാക്കിയിരുന്നു. കനിവ് 108 ആംബുലൻസുകൾ വഴി 363 തീർഥാടകർക്കാണ് സേവനമെത്തിച്ചത്. ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന റെസ്‌ക്യു വാൻ, പമ്പയിൽ വിന്യസിച്ച ഐസിയു ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവയടങ്ങുന്ന റാപിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് വാഹനങ്ങളും ഏഴ് കനിവ് 108 ആംബുലൻസുകളും സജ്ജമാക്കിയിരുന്നു. 31 പേർക്ക് ബൈക്ക് ഫീഡർ ആംബുലൻസിന്റെ സേവനവും 27 പേർക്ക് ഐസിയു ആംബുലൻസിന്റെ സേവനവും 155 തീർത്ഥാടകർക്ക് മറ്റ് കനിവ് 108 ആംബുലൻസുകളുടെ സേവനവും നൽകിയിരുന്നു.





























