കോയമ്പത്തൂർ : വിവാഹ അഭ്യർത്ഥന നിരസിച്ചതിന്‍റെ പേരിൽ പതിനാറുകാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു. മിഴ്നാട് കൊയമ്പത്തൂരിലെ പൊള്ളാച്ചിക്കടുത്താണ് ദാരുണസംഭവം ഉണ്ടായത്. ബി.കൗസിക, മുത്തശ്ശി എം. മയിലത്തൽ(60) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. നെഗമം സ്വദേശി അഭിഷേക് (24) ആണ് പ്രതി. യുവാവിൻറെ ആക്രമണത്തിൽ പരിക്കേറ്റ കൗസികയുടെ സഹോദരി ഹരിത (17)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഭിഷേകും കൗസിയും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഭിഷേകും മാതാപിതാക്കളും ചേർന്ന് പെൺകുട്ടിയുടെ കുടുംബത്തെ വിവാഹാഭ്യർത്ഥനയുമായി സമീപിച്ചിരുന്നു. എന്നാൽ, പെൺകുട്ടിക്ക് നിയമപരമായ വിവാഹപ്രായം എത്തിയതിന് ശേഷം പരിഗണിക്കാമെന്ന് പെൺകുട്ടിയുടെ കുടുംബം പറയുകയായിരുന്നു. എന്നാൽ ഈ ആവശ്യം ഉന്നയിച്ച് പ്രതി പെൺകുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അഭിഷേക് പെൺകുട്ടിയുടെ വീട്ടിലെത്തി തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച് വഴക്കുണ്ടാക്കി.
പെൺകുട്ടി വിസമ്മതിച്ചപ്പോൾ അഭിഷേക് കത്തിയെടുത്ത് കുത്തുകയായിരുന്നു. തടയാൻ വന്ന മുത്തശ്ശിയേയും ഹരിതയേയും കുത്തി. ശേഷം അഭിഷേക് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കൗസികയും മയിലമ്മയും സംഭവസ്ഥലത്തു തന്നെ മരിച്ചു. അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ആറ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.





























