റിയാദ്: സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 17 ഇന്ത്യക്കാർക്ക് മോചനം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക പരിഗണനയിലാണ് ഇവർക്ക് ജാമ്യം ലഭ്യമായത്. ഫൈനൽ എക്സിറ്റ് ലഭിച്ച ഇവർക്ക് വിമാന സർവീസ് പുനഃരാരംഭിക്കുമ്പോൾ നാട്ടിലേക്ക് മടങ്ങാം. അസീർ പ്രവിശ്യയിലെ അബഹ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മൂന്ന് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർക്കാണ് ജാമ്യം ലഭിച്ചത്.
കേരളം കൂടാതെ യുപി, ത്രിപുര, ബീഹാർ, മഹാരാഷ്ട്ര, കശ്മീർ, എന്നീ സംസ്ഥാനക്കാരായ ഇവർ വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെട്ട് നാടുകടത്തൽ കേന്ദ്രത്തിൽ എത്തിയവരാണ്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക പരിഗണന ലഭിച്ചതിനാലാണ് ഇവർക്ക് ജാമ്യം ലഭിക്കാനുള്ള വഴിതുറന്നത്. അബഹ കമ്മ്യൂണിറ്റി വിഭാഗം അംഗങ്ങളായ അഷ്റഫ് കുറ്റിച്ചൽ, ബിജു കെ നായർ എന്നിവരുടെ ജാമ്യത്തിൽ ഫൈനൽ എക്സിറ്റിലാണിവരെ വിട്ടയച്ചത്. സുമനസുകളോടൊപ്പം കഴിയുന്ന ഇവർക്ക് ഇനി വിമാന സർവീസ് പുനരാരംഭിക്കുന്ന മുറക്ക് നാട്ടിലേക്ക് മടങ്ങാം.