തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരം വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവമ്പാടി ദേവസ്വം അംഗങ്ങളായ നടത്തറ സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.
പഞ്ചവാദ്യക്കാര്‍ക്ക് മേലാണ് മരം വീണത്. 25 പേര്‍ക്ക് പരിക്കേറ്റു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്ത് ഫയര്‍ഫോഴ്‌സ് ആല്‍മരം മുറിച്ച് മാറ്റി. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്.
ബ്രഹ്‌മസ്വം മഠത്തിന് സമീപത്തെ ആല്‍മരത്തിന്റെ ശാഖ ഒടിഞ്ഞുവീണത് പന്ത്രണ്ടു മണിയോടെയാണ്. മഠത്തില്‍ വരവിനിടെ മരം വീണ് പഞ്ചവാദ്യത്തിന്റെ ആളുകള്‍ അടിയില്‍പ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരം വീണ ഉടന്‍ ആന ഭയന്നു ഓടി. കുട്ടന്‍കുളങ്ങര അര്‍ജുനന്‍ എന്ന ആനയാണ് ഭയന്നോടിയത്. പിന്നീട് ആനയെ തളച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വൈദ്യുതി കമ്പിയിലേക്കാണ് മരം വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലര്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കുകയും കൈ പൊള്ളുകയും ചെയ്തതായി പറയുന്നു. പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. ദുരന്തസാഹചര്യത്തില്‍ വെടിക്കെട്ട് ഉപേക്ഷിക്കാന്‍ തിരുവമ്പാടിയും പാറമേക്കാവും തീരുമാനിച്ചു. തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചത് അടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് വെടിക്കെട്ട് ഉപേക്ഷിച്ചത്.
അപകടം നടക്കുന്നതിന് മുമ്പ് തന്നെ വെടിമരുന്നുകള്‍ എല്ലാം നിറച്ചു കഴിഞ്ഞിരുന്നു. അത് തിരിച്ചെടുക്കുന്നത് അപകടമാണ്. നിര്‍വീര്യമാക്കുന്നത് അപകടമായതിനാല്‍ പൊട്ടിച്ച്, അത് നശിപ്പിച്ച് കളയാനാണ് തീരുമാനമെടുത്തത്. മറ്റു ചടങ്ങുകളുടെ കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല. കുഴികളില്‍ വെടിമരുന്ന് നിറച്ചത് പ്രതിസന്ധിയാണെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. പൊട്ടിച്ച് കളയാതെ വഴിയില്ലെന്നും മന്ത്രി പറഞ്ഞു. പൂരലഹരിയിലായിരുന്ന നാടിനെ ഒന്നാകെ ഉലച്ചു കളയുന്ന ദുരന്തമാണ് രാത്രിയുണ്ടായത്. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്.