മസ്ക്കറ്റ് : കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്ന ഒമാനിൽ മലയാളികളടക്കമുള്ള 200 ഓളം ഇന്ത്യൻ തൊഴിലാളികൾ ദുരിതമനുഭവിക്കുകയാണ്. ഒൻപത് മാസമായി ശമ്പളമില്ലാതെ കഴിയുന്ന ഇവർക്ക് വിസാ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ഒരു അസുഖം വന്നാൽ പോലും ആശുപത്രിയിൽ പോകാനാവാത്ത അവസ്ഥയാണ്. ഒമാൻ പൗരൻ്റെ ഉടമസ്ഥതയിലുള്ള ട്രേഡിംഗ് കമ്പനിയിലെ 50 മലയാളികളടക്കം 200 ഇന്ത്യക്കാരാണ് 9 മാസമായി ശമ്പളം കിട്ടാതെ വിഷമത്തിലായത്. 5 മുതൽ 22 വർഷം വരെ ജോലി ചെയ്ത തൊഴിലാളികൾ കൂട്ടത്തിലുണ്ട്. ശമ്പള കുടിശ്ശികയും ആനുകൂല്യവുമടക്കം വൻ തുകയാണ് ഇവർക്ക് കിട്ടാനുള്ളത്. ഇക്കാര്യമറിയിച്ച് ഒമാനിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
പലരുടെയും വിസാ കാലവധി കഴിഞ്ഞ് രണ്ട് വർഷത്തിലേറെയായി. വേറെ ജോലി അന്വേഷിക്കാൻ പറ്റാത്ത അവസ്ഥ. നിയമ വിരുദ്ധമായി കഴിയുന്നതിനാൽ അസുഖം വന്നാൽ ആശുപത്രിയിൽ പോകാൻ പോലും കഴിയില്ല. കൊവിഡ് പരിശോധന ആവശ്യപ്പെട്ടെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ല. മാസങ്ങളായി കാശ് കൊടുക്കാത്തതുകൊണ്ട് ഏതു നിമിഷവും ഭക്ഷണം നിന്നു പോയേക്കാമെന്നും ഇവർ ആശങ്കപ്പെടുന്നു. കൊവിഡ് ഭീതിയിൽ ലോകം സുരക്ഷിത അകലം പാലിച്ച് കഴിയുമ്പോൾ വൃത്തിഹീനമായ സാഹചര്യത്തിൽ ഒറ്റമുറികളിൽ തിങ്ങിക്കഴിയുകയാണിവർ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലിൽ മാത്രമാണ് ഇനി ഇവർക്ക് രക്ഷ.