ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ദാമി ഉത്തരവിട്ട സംസ്ഥാന വ്യാപക ഓപ്പറേഷൻ കാലനേമിയുടെ ഭാഗമായി 23 വ്യാജ സന്യാസിമാർ അറസ്റ്റിൽ. ദേവഭൂമിയിൽ വിശ്വാസത്തിൻറെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്നവരെ കണ്ടെത്താനായി നടത്തിയ നീക്കത്തിലാണ് നിരവധി പേരെ പിടികൂടാനായത്. ശനിയാഴ്ച മാത്രം ഡെറാഡൂണിലെ വിവാദ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നുമാണ് വ്യാജന്മാരെ പിടികൂടിയതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് അജയ് സിംഗ് വ്യക്തമാക്കി. അറസ്റ്റിലായവരിൽ പത്ത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
പുതിയ ക്യാമ്പയിൻറെ ഭാഗമായി പോലീസ് കൃത്യമായി തന്നെ പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി എല്ലാ സ്റ്റേഷൻ ഇൻ ചാർജുമാർക്കും കൃത്യമായ നടപടി സ്വീകരിക്കണമെന്ന നിർദേശം നൽകിയിരുന്നെന്നും പോലീസ് സൂപ്രണ്ട് പറയുന്നു. സ്ത്രീകളെയും യുവതികളെയും ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിക്കുന്നത്. ഇവരെ വലയിലാക്കി വ്യക്തിപരവും കുടുംബപരവുമായ വിഷയങ്ങളിൽ പരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വഞ്ചിക്കുന്നത്. സർക്കാരിൻറെ പുതിയ തീരുമാനത്തിന് എല്ലാ പിന്തുണയുമായി പല ഹിന്ദു സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡൻറും ഇത്തരകാർക്ക് എതിരെ ശക്തമായ തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.





























