തിരുവനന്തപുരം: സംസ്ഥാനത്ത് ജീവനെടുത്ത് പകർച്ചപ്പനി. രണ്ടാഴ്ചക്കുള്ളിൽ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് 23 ജീവൻ പൊലിഞ്ഞു. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. നമ്പർ വൺ ആരോഗ്യ കേരളം പനിച്ച് വിറയ്ക്കുകയാണ്. കുഞ്ഞൻ കൊതുകാണ് ജീവനെടുക്കുന്നതിൽ മുമ്പൻ. ഇന്നലെ രണ്ടു പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 17 ദിവസത്തിനുള്ളിൽ ഡെങ്കിപ്പനി 13 പേരുടെ ജീവനെടുത്തു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 48 പേർക്ക്. 326 പേർ രോഗലക്ഷണങ്ങളോടെ ചികിൽസ തേടി. ഈ മാസം 877 പേർക്ക് രോഗം ബാധിച്ചു. 2801 പേർക്ക് രോഗം സംശയിക്കുന്നു. എലിപ്പനിക്കേസുകളും കൂടുകയാണ്.
രണ്ടാഴ്ചയ്ക്കുള്ളിൽ ഒൻപത് പേർ രോഗം ബാധിച്ച് മരിച്ചു. 6 മാസത്തിനിടെ 27 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ജൂണിൽ മാത്രം. രോഗം സ്ഥിരീകരിച്ചവർ – 65 , ലക്ഷണങ്ങളോടെ ചികിത്സയില്ലള്ളവർ – 100. ഇന്നലെ മാത്രം പനി ബധിതരുടെ എണ്ണം- 11329 ആണ്. രണ്ടാഴ്ചയ്ക്കുള്ളിലെ പനി ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. ഡെങ്കി പരത്തുന്ന കൊതുകുകളെ തുരത്താനും മലിന ജലത്തിലിറങ്ങുമ്പോൾ എലിപ്പനി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു. പനി നിസാരമായി കാണരുതെന്നും സ്വയം ചികിത്സ പാടില്ലന്നുമാണ് നിർദേശം.





























