റായ്പൂര്‍: ഛത്തീസ്ഗഢിലെ ബസ്താര്‍ മേഖലയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 24 സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബിജാപൂര്‍, സുക്മ ജില്ലകള്‍ അതിരു പങ്കിടുന്ന ടെറാം വനങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. 32 സൈനികര്‍ക്ക് പരിക്കേറ്റു. ഒരാളെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ബിജാപൂര്‍ പോലീസ് സൂപ്രണ്ട് കമലോചന്‍ കശ്യപ് സ്ഥിരീകരിച്ചു. കാണാതായ സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കൂടിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മാവോയിസ്റ്റുകളും സംഭവത്തില്‍ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. ശനിയാഴ്ചയാണ് ദക്ഷിണ ബസ്താന്‍ വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലുണ്ടായത്. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് 2,000 പേരടങ്ങുന്ന സുരക്ഷാ സേന തെരച്ചില്‍ നടത്തുന്നതിനിടെ 12 മണിയോടെ ആക്രമണം നടക്കുകയായിരുന്നു. ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ വീരമൃത്യു വരിക്കുകയും 24 ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായിട്ടായിരുന്നു പ്രാഥമിക വിവരം. പിന്നീട് നടന്ന തെരച്ചിലിലാണ് കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കോബ്ര യൂനിറ്റ്, സി.ആര്‍.പി.എഫ്, ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഒരു വനിതാ മാവോവാദിയുടെ മൃതദേഹവും സ്ഥലത്തു നിന്ന് കണ്ടെത്തിയതായി സി.ആര്‍.പി.എഫ് വ്യക്തമാക്കി.
മാവോവാദികള്‍ക്കായിപ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് എത്തിക്കുകയാണ് അധകൃതര്‍. സി.പി.ഐ (മാവോയിസ്റ്റ്) നേതാവ് മഡ്വി ഹിദ്മയെ കുറിച്ച് രഹസ്യ വിവരത്തിനു പിന്നാലെ 10 ദിവസമായി പ്രദേശത്ത് സുരക്ഷ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു ശനിയാഴ്ചത്തെ സുരക്ഷ സേനയുടെ നീക്കം. മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ നടുക്കം രേഖപ്പെടുത്തി. 2013ല്‍ നടന്ന സമാന ആക്രമണത്തില്‍ ഛത്തീസ്ഗഢ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പെടെ 30 പേര്‍ നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.