ദില്ലി : സ്ത്രീധനം പോരെന്ന് പറഞ്ഞ് എച്ച് ഐ വി കുത്തിവച്ച് യുവതിക്ക് നേരെ ഭർതൃവീട്ടുകാരുടെ പീഡനമെന്ന് പരാതി. ഉത്തർപ്രദേശിലെ ഗംഗോ കോട് വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. എസ് യു വി കാറും 25 ലക്ഷം രൂപയും ഉൾപ്പെടെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭർതൃവീട്ടുകാരുടെ പീഡനം എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ബലമായി എച്ച് ഐ വി കുത്തിവെച്ചെന്നാണ് കുടുംബത്തിൻ്റെ ആരോപണം. യുവതിയുടെ പിതാവാണ് ഇതുസംബന്ധിച്ച പരാതിയുമായി കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിനെ തുടർന്നു കേസ് റജിസ്റ്റർ ചെയ്‌തതായി പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്:
ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി സോനാൽ എന്ന യുവതിയുടെ വിവാഹം 2023 ഫെബ്രുവരി 15നാണ് നടന്നത്. സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നൽകി. എന്നാൽ ഭർതൃവീട്ടുകാർ സന്തുഷ്‌ടരായില്ല. എസ് യു വി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇത്രയും വലിയ സ്ത്രീധനം നൽകാനാകില്ലെന്ന് കുടുംബം അറിയിച്ചു. ഇതോടെ ഭർതൃവീട്ടുകാർ യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കി. ഹരിദ്വാറിലെ ജസ്വാവാല പഞ്ചായത്ത് അധികൃതർ ഇടപെട്ടു യുവതിയെ ഭർതൃവീട്ടിലേക്ക് തന്നെ തിരിച്ചയച്ചു. എന്നാൽ യുവതിക്ക് വീണ്ടും ശാരീരികവും മാനസികവുമായ പീഡനമാണ് ഭർതൃവീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്നത്. ഒടുവിൽ എച്ച് ഐ വി കുത്തിവച്ച് യുവതിയെ കൊല്ലാൻ ഭർതൃവീട്ടുകാർ ഗൂഢാലോചന നടത്തിയതായും യുവതിയുടെ കുടുംബം ആരോപിക്കുന്നു.
യുവതിയുടെ ആരോഗ്യം മോശമായതോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ എച്ച് ഐ വി ബാധയുണ്ടെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ഭർത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോൾ എച്ച് ഐ വി നെഗറ്റീവാണ്. ഇതിനെതിരെ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണം ഉയരുന്നുണ്ട്. തുടർന്നാണ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പ്രകാരം അഭിഷേകിനെതിരെയും മാതാപിതാക്കൾ അടക്കമുള്ള മറ്റ് കുടുംബാംഗങ്ങൾക്കെതിരെയും ഗംഗോ കോട് വാലി പോലീസ് കേസെടുക്കുകയായിരുന്നു. സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.