കോട്ടാങ്ങൽ: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കോട്ടാങ്ങല്‍ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ 28 പടയണിക്കു വ്യാഴാഴ്ച ചൂട്ടു വെക്കും. കുളത്തൂർ കരയിൽ താഴത്തു വീട്ടിൽ കൊട്ടാരത്തിൽ മൂത്തോമുറി കൃഷ്ണപിള്ളയും കോട്ടാങ്ങൽ കരയിൽ പുളിക്കൽ കൊട്ടാരത്തിൽ സുരേഷ് കുമാറും ആണ് ചൂട്ടു വെക്കുന്നത്. കരക്കാരുടെ നിറ സാന്നിധ്യത്തിൽ ഏവരുടെയും അനുവാദം തേടി കരനാഥൻമാർ ചൂട്ടുകറ്റ യിലേക്ക് അഗ്നിയെ ആവാഹിച്ചു പടയണിക്കു ശുഭാരംഭം കുറിക്കും. വൃത ശുദ്ധിയുടെയും മുന്നൊരുക്കത്തിന്റെയും നാളുകൾ കരകളെ ആത്മീയ ഉണർവിലേക്കു നയിക്കുന്നു.
ജനുവരി 28നു ക്ഷേത്രത്തിൽ എട്ടു പടയണിക്കു ചൂട്ടു വെക്കും. ജനുവരി 29നു ചൂട്ടു വലത്തു നടക്കും. ജനുവരി 30,31 തീയതികളിൽ ഗണപതി കോലവും ഫെബ്രുവരി 1,2 തീയതികളിൽ അടവിയും നടക്കും. ഫെബ്രുവരി 3,4 തീയതികളിൽ വലിയ പടയണി നടക്കും. വലിയ പടയണി നാളിൽ നടക്കുന്ന വേലയും വിളക്കും ക്ഷേത്രത്തിലെ സുപ്രധാന ചടങ്ങ് ആണ്. അതേ ദിവസങ്ങളിൽ തിരുമുഖം ദർശനം സാധ്യമായതിനാൽ പതിനായിരങ്ങൾ ആണ് ക്ഷേത്രത്തിലേക്ക് പ്രാർത്ഥനാപൂർവ്വം എത്തുന്നത്. തുടർന്ന് മകര ഭരണി നാളിൽ ഇരു കരക്കാരും പുലവൃത്തം തുള്ളി പിരിയുന്നതോടെ പടയണി സമംഗളം പര്യവസാനിക്കും.